തിരുവനന്തപുരം: ഉമ്മചാണ്ടിയുടെ അനുസ്മരണ യോഗത്തിനിടയിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തകരാറായ സംഭവത്തിലെ അന്വേഷണം അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. കേസ് സർക്കാരിന് പരിഹാസമായി മാറിയതോടെ കേസിൽ നിന്നും സർക്കാർ തലയൂരുകയായിരുന്നു.
കേസിൽ പരിശോധന മാത്രം മതിയെന്നും തുടർ നടപടികൾ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിക്കുകയായിരുന്നു. കന്റോൺമെന്റ് പോലീസാണ് സാങ്കേതിക തകരാറിന് വിചിത്രമായി സ്വമേധയാ കേസെടുത്തത്. കേരളാ പോലീസ് ആക്ട് പ്രകാരമാണ് കേസ്. 118 E KPA ആക്ട് പ്രകാരം (പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയിൽ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യൽ) ആണ് കേസെടുത്തത്.
സെക്കന്റുകൾ മാത്രം മൈക്ക് തടസ്സപ്പെട്ടതിനാണ് പോലീസ് കേസെടുത്തത്. കേസെടുത്തതിന് പുറമെ മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവിലെ എസ്‌വി സൗണ്ട്സ് ഉടമ രഞ്ജിത്തിൽ നിന്നും മൈക്കും ആംപ്ളിഫൈയറും കേബിളുകളും പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തതാണ് വൻ വിവാദമാകാൻ കാരണമായത്. പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രോണിക് വിഭാഗത്തിലെ പരിശോധനയിൽ മനപ്പൂർവ്വമല്ല തകരാറെന്ന് ഉറപ്പാക്കിയ ശേഷമാണ് മൈക്കും ഉപകരണങ്ങളും രഞ്ജിത്തിന് തിരികെ നൽകിയത്.
Comments