തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡുകളിൽ വർദ്ധനവുണ്ടായതോടെ ഭക്ഷ്യധാന്യ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചുവെന്ന ഇടത് പ്രചാരണങ്ങൾക്ക് തിരിച്ചടിയായി വിവരാവകാശ രേഖ പുറത്ത്. കൃത്യമായ വിഹിതം കേരളത്തിന് വേണ്ടി കേന്ദ്രം നൽകുന്നുണ്ടെന്ന വിവരാവകാശരേഖയാണ് പുറത്തു വന്നിരിക്കുന്നത്. ഇതിന് പുറമേ കേന്ദ്ര വിഹിതത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്ന് തെളിയിക്കുന്ന രേഖകളും ഉണ്ട്.
ഓണം എത്താറായപ്പോൾ കേന്ദ്രത്തിൽ നിന്ന് ഉൾപ്പെടെ ലഭിക്കുന്ന ഭക്ഷ്യധാന്യത്തെ ചൊല്ലിയാണ് ഇടത് അനുകൂലികൾ വ്യാജപ്രചരണം നടത്തുന്നത്. കൃത്യസമയത്ത് കത്ത് നൽകാതെ ഇടതുസർക്കാർ വീഴ്ച വരുത്തിയിട്ടും കേന്ദ്രം കേരളത്തിന് ഭക്ഷ്യധാന്യം വെട്ടിക്കുറയ്‌ക്കുന്നു എന്നായിരുന്നു ആരോപണം. ഇതിന് തിരിച്ചടിയാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന വിവരാകാശ രേഖ. കേന്ദ്രസർക്കാർ കേരളത്തിന് ലഭ്യമാകേണ്ട വിഹിതം കൃത്യമായി നൽകുന്നുണ്ടെന്ന് ഇതിൽ വ്യക്തമാക്കുന്നു.
2020 മുതൽ 23 വരെ കേന്ദ്രം നൽകിയ വിഹിത രേഖകളാണ് വിവരാവകാശത്തിൽ ഉള്ളത്. 2020 – 21 കാലയളവിൽ മാത്രം 11,36,800 മെട്രിക് ടൺ അരിയാണ് കേന്ദ്രം കേരളത്തിനായി നൽകിയത്. 2021 – 22 കാലയളവിൽ 11,60,055 മെട്രിക് ടൺ ആയി കേന്ദ്രം വർദ്ധനവ് വരുത്തിയിരുന്നുവെന്ന് കേരളം തന്നെ സമ്മതിക്കുന്നു. 2022 – 23 കാലയളവിൽ കേരളത്തിലെ വിവിധ വിഭാഗം കാർഡുടമകൾക്ക് ഉൾപ്പെടെ നൽകാനായി 12,11,034 മെട്രിക് ടൺ അരി നൽകി. ഇതിന് പുറമേ ഗോതമ്പ് ലഭ്യമാക്കുന്നതിനും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിനിടെയാണ് ഭക്ഷ്യധാന്യം നൽകുന്നതിൽ കുറവ് വരുത്തുന്നുവെന്ന വ്യാജ പ്രചരണം സമൂഹമാദ്ധ്യമങ്ങളിൽ നടത്തുന്നത്.
Comments