ന്യൂഡൽഹി : ഇൻഡിഗോ എയർലൈന്‍ 30 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ ‘ടെയില്‍ സ്ട്രൈക്ക്’ സംഭവിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ പിഴ ചുമത്തിയത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ നാല് തവണ ‘ടെയിൽ സ്ട്രൈക്ക്’ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനാലാണ് നടപടി. അതേസമയം പിഴ ചുമത്തിയതിനൊപ്പം ഡിജിസിഎ ആവശ്യകതകൾക്കും ഒഇഎം മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി അവരുടെ രേഖകളും നടപടിക്രമങ്ങളും ഭേദഗതി ചെയ്യാൻ ഡിജിസിഎ ഇൻഡിഗോയോട് നിർദേശിച്ചു.
വിമാനങ്ങളുടെ ലാൻഡിംഗ് സമയത്തോ ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ എംപെനേജ് അല്ലെങ്കിൽ വാല് ഭാഗം നിലത്ത് തട്ടുന്നതിനെയാണ് ‘ടെയിൽ സ്ട്രൈക്ക്’ എന്ന് പറയുന്നത്.
ജൂണ്‍ 15 ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ ‘ടെയില്‍ സ്ട്രൈക്ക്’ സംഭവിച്ചിരുന്നു. തുടര്‍ന്ന് ഇന്‍ഡിഗോ ക്യാപ്റ്റന്റെയും സഹ പൈലറ്റിന്റെയും ലൈസന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) റദ്ദാക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റന്റെ ലൈസൻസ് മൂന്ന് മാസത്തേക്കും സഹ പൈലറ്റിന്റേത് ഒരു മാസത്തേക്കുമാണ് റദ്ദാക്കിത്. ബെംഗളൂരുവില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന 6E6595 വിമാനത്തിനാണ് ലാന്‍ഡിംഗിനിടെ ടെയില്‍ സ്ട്രൈക്ക് സംഭവിച്ചത്.
ഇത്തരത്തിൽ തുടർച്ചയായി ടൈൽ സ്ട്രൈക്ക് സംഭവിച്ച സാഹചര്യത്തിലാണ് ഇൻഡിഗോയ്ക്ക് പിഴ ചുമത്തിയത്. തുടർച്ചയായുള്ള സംഭവങ്ങൾ മോശമായി സംഭവിച്ചേക്കാം. ടൈൽ സ്ട്രൈക്ക് സംഭവിച്ചു കഴിഞ്ഞ് അപകടം ഒന്നും സംഭവിക്കില്ല. എന്നാൽ ഇത് കാരണം വിമാനത്തിന് കേടുപാടുകൾ ഉണ്ടാകുകയും പിന്നീടുള്ള യാത്രകളിൽ അപകടം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാകുന്നു. ടൈൽ സ്ട്രൈക് സംഭവിച്ചാൽ കൃത്യമായി പരിശോധിച്ച് അറ്റകുറ്റപണികൾ നടത്തിയതിന് ശേഷം മാത്രം വിമാനങ്ങൾ സർവീസ് നടത്താൻ പാടുള്ളു എന്നും ഡിജിസിഎ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ കോക്ക്പിറ്റിലേക്ക് ആളുകൾ അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും ബോധവൽക്കരണം നൽകാനും നിയമങ്ങൾ കർശനമായി പാലിക്കാനും എയർലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments