തിരുവനന്തപുരം: രണ്ട് വയസുള്ള കുഞ്ഞിന് തൈക്കാട് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു. കരമന മേലാറന്നൂർ സ്വദേശികളായ ഹരിജിത്ത് അശ്വിനി ദമ്പതികളുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. കരഞ്ഞപേക്ഷിച്ചിട്ടും കുഞ്ഞിനെ നോക്കാൻ ഡോക്ടർ തയ്യാറായില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
കടുത്ത ശ്വാസ തടസത്തെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിച്ചത്. എന്നാൽ പുറത്തുള്ള ക്ലിനിക്കിൽ കാണിക്കൂ എന്ന് പറഞ്ഞായിരുന്നു ഡോക്ടർ ചികിത്സ നിഷേധിച്ചത്. എത്ര പറഞ്ഞിട്ടും ഇവർ കുട്ടിയെ ഒന്ന് നോക്കാൻ കൂടി തയ്യാറായില്ലെന്ന് കുഞ്ഞിന്റെ അമ്മ പ്രതികരിച്ചു. തൈക്കാട് ആശുപത്രിയിൽ നിന്ന് തന്നെ വിരമിച്ച ഡോക്ടർ നടത്തുന്ന സ്വകാര്യ ക്ലിനിക്കിൽ കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കി എന്ന കാരണം പറഞ്ഞാണ് ഡ്യൂട്ടി ഡോക്ടർ ചികിത്സ നിഷേധിച്ചത്.
രക്തത്തിൽ ഇൻഫെക്ഷനും ഓക്സിജന്റെ അളവിൽ കാര്യമായ കുറവുണ്ടെന്നും ഡോക്ടറെ അറിയിച്ചിട്ടും കുട്ടിയെ പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ലെന്നും ധാർഷ്ട്യത്തോടെ പെരുമാറിയുന്നുമാണ് രക്ഷിതാക്കളുടെ പരാതി. ആരോഗ്യ മേഖലയിൽ ഒന്നാമത് നിൽക്കുന്നുവെന്ന് ദിനംപ്രതി പുകഴ്ത്തുന്നതിനിടെയിലാണ് സംസ്ഥാനത്ത് പിഞ്ചു കുഞ്ഞിന് ചികിത്സ നിഷേധിക്കപ്പെട്ടതെന്ന വിമർശനവും ഉയരുന്നുണ്ട്.
Comments