എറണാകുളം: കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിരയായതായി പ്രാഥമിക റിപ്പോർട്ട് . പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പീഡനത്തിനിടയിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നാണ് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം പോലീസ് നൽകുന്ന വിശദീകരണം. പീഡനത്തിന് ശേഷം ശ്വാസംമുട്ടിച്ച് കൊലപെടുത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പീഡനത്തിന് സമാനമായ രീതിയിലുള്ള പരിക്കുകളും മുറിവുകളും ഉണ്ടായിരുന്നുവെന്ന് മധ്യമേഖല ഡിഐജി എ ശ്രീനിവാസ് അറിയിച്ചിരുന്നു.
കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. പ്രതിയ്‌ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്നും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായും പോലീസ് അറിയിച്ചു. പ്രതിയുടെ ലക്ഷ്യം എന്തായിരുന്നെന്നും കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അറിയണമെന്നും ഡിഐജി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാനായി മാതാപിതാക്കൾ കളമശേരി ആശുപത്രിയിലെത്തി. തുടർന്ന് കുഞ്ഞിനെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഇവിടെ മോർച്ചറിയിലാകും മൃതദേഹം സൂക്ഷിക്കുക. നാളെ രാവിലെ ഏഴരയോടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും.സംസ്‌കാരം നാളെ രാവിലെ പത്തരയ്‌ക്ക് കീഴ്മാട് പൊതുശ്മശാനത്തിൽ നടത്തും. കുട്ടി പഠിച്ചുകൊണ്ടിരുന്ന ഐഡിയൽ സ്‌കൂളിലും പൊതുദർശനം നടത്തുമെന്ന് കുടുംബം അറിയിച്ചു.
സംഭവത്തിൽ പോലീസിന് വീഴ്ചയില്ലെന്ന് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസ് അറിയിച്ചു. കാണാതായ പെൺകുട്ടിയെ കണ്ടെത്താനായിരുന്നു ആദ്യ ശ്രമമെന്നും പ്രതിയെ വേഗം പിടികൂടാനായെന്നും പോലീസ് മാദ്ധ്യമങ്ങളെ അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.
Comments