കണ്ണൂർ: യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ പി.ജയരാജനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സമാധാനപരമായ അന്തരീക്ഷമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു. പ്രകോപനപരമായ നിലപാടിനെ പാർട്ടി അംഗീകരിക്കുന്നില്ല. ഇങ്ങോട്ട് കടന്നാക്രമണം നടത്തിയാലും അങ്ങോട്ട് അതേ രീതിയിൽ പ്രതികരിക്കേണ്ട എന്നതാണ് പാർട്ടിയുടെ നിലപാടെന്നും ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
പി. ജയരാജൻ ക്രിമിനൽ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രതികരണം. ഓരോരുത്തർക്കും ഓരോ നിലപാടുണ്ടാകും. പി. ജയരാജൻ ആലംഗാരികമായാണ് പരാമർശം നടത്തിയത്. മുൻപും താൻ ഇതാണ് ഈ വിഷയത്തിൽ പറഞ്ഞത്. അതിൽ തന്നെ ഉറച്ചുനിൽക്കുന്നതായും ഇപി ജയരാജൻ കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തലശ്ശേരിയിൽ സിപിഎം സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ യോഗത്തിലായിരുന്നു സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ കൊലവിളി പരാമർശം. എഎൻ ഷംസീറിന് നേരെ കൈ ചൂണ്ടിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരുക്കുമെന്ന് ജയരാജൻ പറഞ്ഞു. ഷംസീറിനെ ഒറ്റപ്പെടുത്താമെന്ന് ആരും കരുതേണ്ട. സത്യം വിളിച്ചുപറഞ്ഞ ഷംസീർ അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ് നിറവേറ്റിയതെന്നും ജയരാജൻ പറഞ്ഞിരുന്നു.
Comments