തിരുവനന്തപുരം: അഞ്ചു വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവം ദൗർഭാഗ്യകരവും സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കുന്നതുമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എല്ലാ നിയമ വിരുദ്ധ പ്രവർത്തനങ്ങളും മുൻകൂട്ടി തടയാൻ സർക്കാരിന് സാധിക്കില്ലെങ്കിലും മാതൃകാപരമായ നടപടി ഉറപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട് . ക്രമസമാധാന പ്രശ്നങ്ങൾ സംബന്ധിച്ച് രേഖാമൂലമുള്ള വിവരങ്ങൾ ലഭിച്ചാൽ റിപ്പോർട്ട് തേടുമെന്നും ഗവർണർ ഡൽഹിൽ പറഞ്ഞു.
അതേസമയം സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തെത്തി. ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനസാക്ഷിയെ നടുക്കുന്നതാണെന്നും ഉത്തർപ്രദേശിലെ പോലുള്ള ശക്തമായ പോലീസ് നടപടി ഇവിടെ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിച്ചശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാനത്തെ പോലീസ് സംവിധാനത്തിൽ മാറ്റമുണ്ടാകണം. പതിനെട്ട് മണിക്കൂർ അന്വേഷിച്ചിട്ടും പോലീസിന് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ശക്തമായ പോലീസ് നടപടി ആവശ്യമാണ്. സർക്കാരിന്റെയും പോലീസിൻെയും ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ജിഷയുടെ കൊലപാതകം കഴിഞ്ഞ് വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ല എന്ന കാര്യത്തിന്റെ തെളിവാണ് 5 വയസുകാരിയുടെ കൊലപാതകം. സംസ്ഥാനത്തിന്റെ ക്രമസമാധാനം പാലിക്കുന്നതിനേക്കാൾ മറ്റ് പല കാര്യങ്ങൾക്കാണ് പോലീസ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. കേരളം തലതാഴ്‌ത്തുകയാണ്. നൂറ് ശതമാനവും പോലീസ് സംവിധാനങ്ങൾ പരാജയമാണ്’അദ്ദേഹം പറഞ്ഞു.
Comments