ജീവിതശൈലിയിലുള്ള മാറ്റം നിരവധി രോഗങ്ങളെയാണ് ക്ഷണിച്ച് വരുത്തുന്നത്. ഇത്തരത്തിൽ ഇന്നത്തെ സമൂഹത്തില്‍ കൂടുതലായി കണ്ടുവരുന്നതും ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ രോഗാവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ. കേരളത്തില്‍ രണ്ടുമുതല്‍ മൂന്നു ശതമാനംവരെ വ്യക്തികളില്‍ ഫൈബ്രോമയാള്‍ജിയ കാണപ്പെടുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. സാധാരണയായി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഒമ്പത് മടങ്ങ് കൂടുതല്‍ ഈ രോഗം കണ്ടുവരുന്നു. 20 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോമയാള്‍ജിയ കൂടുതലായി കാണപ്പെടുന്നത്.
ശരീരമാകെ വേദന പടരുന്ന ഒരു രോഗമാണ് ഫൈബ്രോമയാള്‍ജിയ. ഈ രോഗം ബാധിച്ചവർക്ക് പേശികളിലും എല്ലുകളിലും കടുത്ത വേദനയും ശരീര തളർച്ചയും അനുഭവപ്പെടുന്നു. ഫൈബ്രോയാള്‍ജിയയെ ഒരു രോഗമായി വിശേഷിപ്പിക്കുന്നതിനെക്കാളും പല പ്രശ്നങ്ങളുടെയും സമന്വയമായാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. മാനസികസമ്മർദ്ദം, മറ്റ് ചില ആരോഗ്യപ്രശ്നങ്ങള്‍, ജീവിതത്തില്‍ വന്നുചേരുന്ന മാറ്റങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളും ഫൈബ്രോയാള്‍ജിയയിലേക്ക് നയിക്കും.
ശരീര വേദനയാണ് ഫൈബ്രോമയാള്‍ജിയയുടെ പ്രധാന ലക്ഷണം. രോഗം സന്ധികളെ ബാധിക്കുന്നില്ലെങ്കിലും കുത്തിത്തറയ്‌ക്കുന്ന വേദന, പേശിവേദന, കോച്ചിപ്പിടിത്തം, പെട്ടെന്നുള്ള ക്ഷീണം, കാലുകളിലേക്ക് വ്യാപിക്കുന്ന രീതിയിലുള്ള നടുവേദന, കഴുത്ത്, തോള്‍ എന്നീ ഭാഗങ്ങളിലുള്ള അസഹ്യമായ വേദനയും ഈ രോഗം ബാധിച്ചവരിൽ കാണപ്പെടുന്നു. ഇത് കൂടാതെ, മൈഗ്രേന്‍പോലുള്ള തലവേദന, അമിതമായ ഉത്കണ്ഠ വിഷാദം. വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍, ഓര്‍മക്കുറവ്, കൈകള്‍ക്കും കാലുകള്‍ക്കും മരവിപ്പ് ഇവയും ഫൈബ്രോമയാള്‍ജിയയുടെ ലക്ഷണമാണ്.
ഫൈബ്രോമയാൾജിയയ്‌ക്ക് പ്രതിവിധി ഇല്ലെങ്കിലും, ഗുണനിലവാരമുള്ള ചികിത്സയിലൂടെ വേദനയിൽ നിന്ന് കാര്യമായ ആശ്വാസം നൽകാനാവും. മരുന്നും ചികിത്സയും കൊണ്ട് രോഗ ലക്ഷണങ്ങളുടെ തീവ്രത കുറയ്‌ക്കാൻ കഴിയും. വേദന സംഹാരികൾ, ആൻ്റി ഡിപ്രസന്റുകൾ എന്നിവയൊക്കെ പൊതുവിൽ രോഗികൾക്ക് നൽകാറുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിച്ചും വ്യായാമം ചെയ്തും ജീവിതശൈലി മെച്ചപ്പെടുത്തിയും കൃത്യമായ പരിചരണത്തിലൂടെ രോഗത്തിൽ നിന്നും മുക്തിയും നേടാൻ കഴിയും.
ഫൈബ്രോമയാൾജിയ ഉള്ള ആളുകൾക്ക് പകൽ ക്ഷീണവും രാവിലെ മയക്കവും അനുഭവപ്പെടാറുണ്ട്. രാത്രിയിൽ കോഫി ഒഴിവാക്കി, മുറി തണുത്തതും സുഖപ്രദവുമായ താപനിലയിൽ സൂക്ഷിക്കുക, ഉറങ്ങുന്നതിനുമുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യുക എന്നിവയിലൂടെ ഒരാൾക്ക് ഉറക്ക രീതി മെച്ചപ്പെടുത്താം.
ഫൈബ്രോമയാൾജിയയ്‌ക്ക് വ്യായാമം വെല്ലുവിളിയാകുമെങ്കിലും, സജീവമായ ഒരു ജീവിതശൈലി നിലനിർത്തുന്നത് ഈ അവസ്ഥ നിയന്ത്രിക്കാനുള്ള മികച്ച മാർഗമാണ്. ഒരാൾ കഠിനമായ പ്രവർത്തനങ്ങൾ നടത്തേണ്ടതില്ല. നീന്തുകയോ, ഉലാത്തുകയോ തുടങ്ങിയ വ്യായാമ രീതികൾ ശീലിക്കുന്നതുപോലും ഗുണം ചെയ്യും. ക്രമേണ വർക്കൗട്ടുകളുടെ ദൈർഘ്യവും തീവ്രതയും വർദ്ധിപ്പിക്കുക. മസിൽ ഗ്രൂപ്പുകളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങൾ ഉൾപ്പെടുന്ന ഫിസിക്കൽ തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പോലുള്ള സൈക്കോതെറാപ്പി എന്നിവയും ഇത്തരം കേസുകളിൽ രോഗികൾക്ക് നൽകാറുണ്ട്.















