മലപ്പുറം: ഭക്ഷണത്തിൽ നിന്ന് പുഴുവിനെ ലഭിച്ചതിനെ തുടർന്ന് പരാതി നൽകി ഹോട്ടൽ അടപ്പിച്ച യുവാവിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോട്ടലുടമ രംഗത്ത്. വളാഞ്ചേരി സ്വദേശി വി ജിഷാദിനെതിരെയാണ് ഉടമ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 12-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കുടുംബത്തോടൊപ്പം കോട്ടക്കലിലെ സാങ്കോസ് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. അവിടെ നിന്ന് ബ്രോസ്റ്റ് ഓർഡർ ചെയ്ത് കഴിക്കവെ പുഴുവിനെ ലഭിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഉടൻ ഹോട്ടൽ ജീവനക്കാരെ വിളിച്ച് കാര്യം ധരിപ്പിച്ചെങ്കിലും ഇവിടെ ഇങ്ങനെയാണെന്നും വേണമെങ്കിൽ കഴിച്ചാൽ മതിയെന്നുമായിരുന്നു മറുപടിയെന്ന് ജിഷാദ് പറയുന്നു.
തുടർന്ന് ഭക്ഷണം കഴിച്ചതിന്റെ ബിൽ വാങ്ങി ഭക്ഷണത്തിന്റെ പാഴ്സലും വാങ്ങി യുവാവ് വിവിധ വകുപ്പുകളിൽ പരാതി നൽകുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്നും ജീവനക്കാരെത്തി ഹോട്ടൽ അടപ്പിക്കുകയായിരുന്നു. സംഭവത്തിൽ 7,500 രൂപ പിഴയും ഉടമ അടയ്ക്കേണ്ടതായി വന്നു. സംഭവം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് അധികൃതരെത്തി സാമ്പിൾ ശേഖരിക്കുന്നത്. അതുവരെയും ഭക്ഷണം ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നു. ഇത്രയും ദിവസം ഫ്രീസറിൽ സൂക്ഷിച്ചതിനാൽ തന്നെ പരിശോധനിയിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ലെന്ന റിപ്പോർട്ട് ആയിരുന്നു പുറത്തു വന്നത്. ഇതോടെ ഹോട്ടൽ ഉടമ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുകയായിരുന്നു. സംഭവം വാർത്തയായതോടെ ഹോട്ടൽ ഉടമ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ജിഷാദ് ആരോപിക്കുന്നു.
ഇതിന് ശേഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള വക്കീൽ നോട്ടീസ് ലഭിക്കുകയായിരുന്നു. ഹോട്ടൽ ഉടമയുടെ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്ന മംഗലാപുരത്തെ കോടതിയിൽ ഓഗസ്റ്റ് 30-ന് ഹാജരാകണമെന്ന നോട്ടീസാണ് യുവാവിന് ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച നിയമ നടപടിയുമായി മുന്നോട്ട് നീങ്ങാൻ തന്നെയാണ് ജിഷാദിന്റെ തീരുമാനം.
Comments