കോട്ടയം: ഹിന്ദുവിരുദ്ധ പരാമർശത്തിൽ ഷംസീർ മാപ്പുപറയണം എന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ വിരോധം കാരണമാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ ഹൈന്ദവ ജനതയുടെ ചങ്കിലാണ് തറച്ചതെന്നും സുകുമാരൻ നായർ
പറഞ്ഞു. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കൾ. ഹൈന്ദവരെ ആക്ഷേപിച്ചാൽ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിർപ്പ് നേരിടേണ്ടി വരും. വിഷയത്തിൽ മറ്റ് ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ചു പ്രവർത്തിക്കും. ശബരിമല പ്രക്ഷോഭത്തിന് സാമാനമായി സമരം സംഘടിപ്പിക്കുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.
ഇന്ന് വിശ്വാസ സംരക്ഷണമായി ആചരിക്കുന്നത് ഒരു സൂചനമാത്രമാണെന്നും മാപ്പുപറയാൻ ഷംസീർ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. തനിക്ക് തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണം. ശാസ്ത്രമാണ് പറഞ്ഞതെങ്കിൽ അത് ഗണപതിക്ക് മാത്രം പോരാ, മറ്റു മതങ്ങളുടെ കാര്യത്തിലും വേണം. എൻഎസ്എസ് ബിജെപിക്ക് എതിരല്ല. ബിജെപി ഈ വിഷയത്തിൽ നല്ല സമീപനം എടുത്തു. വിഷയത്തിൽ ആർഎസ്എസ്, ബിജെപി തുടങ്ങിയ സംഘടനകൾക്കൊപ്പം യോജിച്ച് പ്രവർത്തിക്കുമെന്നും സുകുമാരൻ നായർ ചങ്ങനാശേരിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ എൻഎസ്എസിനെതിരെ പ്രതികരിച്ച സിപിഎം കേന്ദ്ര കമ്മിറ്റിഅംഗം എകെ ബാലൻ മറുപടി അർഹിക്കുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. നാമജപ ഘോഷയാത്ര വിശ്വാസികളുടെ ആവേശമാണ്. കോൺഗ്രസ് നേതാക്കളും ഈ വഴി വരേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പീക്കർ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിനെതിരെ എൻഎസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുകയാണ്. വിഷയത്തിൽ ധീവര സഭയടക്കമുള്ള സംഘടനകൾ ഷംസീറിനെതിരെ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.
Comments