തിരുവനന്തപുരം: വിദ്യാർഥികൾ അദ്ധ്യാപകരെ ആദരസൂചകമായി ‘ടീച്ചർ’ എന്ന് അഭിസംബോധന ചെയ്യണമെന്ന ബാലാവകാശ കമ്മിഷൻ ഉത്തരവ് തള്ളി. ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം(ക്യുഐപി) മേൽനോട്ട സമിതിയാണ് കമ്മീഷൻ ഉത്തരവ് തള്ളിയത്. അദ്ധ്യപകരെ ലിംഗ വ്യത്യാസമില്ലാതെ ‘ടീച്ചർ’ എന്ന് വിളിക്കണമെന്നാണ് സംസ്ഥാന ബാലാവകാശ കമ്മിഷൻ നിർദ്ദേശിച്ചിരുന്നത്.
കുട്ടികൾക്ക് ഇഷ്ടമുള്ളതു പോലെ തങ്ങളുടെ അദ്ധ്യാപകരെ അഭിസംബോധന ചെയ്യാമെന്നും ക്യുഐപി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക നിർദേശമൊന്നും നൽകണ്ടെന്നുമാണ് ക്യുഐപി യോഗത്തിലെ തീരുമാനമെടുത്തത്.
മാഡം, സർ, മാഷ്, മിസ് എന്നിങ്ങനെ വിളിക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം . അദ്ധ്യാപകരെ അഭിസംബോധന ചെയ്യാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ പദം ‘ടീച്ചർ’ എന്നാണ്. ഇങ്ങനെ വിളിക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകണമെന്നാണ് കമ്മീഷൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അദ്ധ്യാപക സംഘടനകളും രംഗത്തു വന്നിരുന്നു.
Comments