ആറ് മാസത്തെ ബഹിരാകാശ ജീവിതത്തിന് ശേഷം ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് തിരികെ. ഈ മാസം അവസാനത്തോടെ ബഹിരാകാശ നിലയത്തിലെ ആറ് മാസ ദൗത്യം പൂർത്തിയാക്കിയാണ് മടക്കം. നടത്തം മുതൽ എല്ലാം ഒന്നിൽ നിന്നും പഠിക്കേണ്ടി വരുമെന്ന് സുൽത്താൻ അൽ നെയാദി. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും പരിശീലനം വേണ്ടി വന്നേക്കാം. സാധാരണ നിലയിലേക്ക് എത്തുന്നതിനായി വ്യായാമം ചെയ്യുന്നതിനൊപ്പം ശാരീരികമായി ഉള്ളിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനവും നടത്തും.
ഷാർജയിൽ സ്‌കൂൾ കുട്ടികളുമായി ഹാം റേഡിയോയിലൂടെ സംവദിച്ചിരുന്നു. ഇവിടുത്തെ ജീവിതാനുഭവങ്ങൾ പങ്കുവെയ്‌ക്കുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണെന്നും തിരികെയെത്തിയതിന് ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും അദ്ദേഹം പറഞ്ഞു. സുൽത്താനെ ഏവരും സ്വാഗതം ചെയ്യാനുള്ള കാത്തിരിപ്പിലാണെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പെയ്‌സ് സെന്റർ ഡയറക്ടർ സാലേം അൽ മാറി പറഞ്ഞു.
ആറ് മാസ ബഹിരാകാശ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടമായി തോന്നിയത് അമ്മയുണ്ടാക്കുന്ന ഭക്ഷണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. സ്വന്തം നാട്ടിലെ ഭക്ഷണം ഇവിടെ ലഭിക്കുമെങ്കിലും അതൊന്നും അമ്മയുടെ ഭക്ഷണത്തിന് പകരമാകില്ല. ബഹിരാകാശ നിലയത്തിൽ നിന്നും ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന അവസാന ഹാം റേഡിയോ കോളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
ബഹിരാകാശ നിലയം വൃത്തിയാക്കുന്നതിനായി ആഴ്ചയിലെ അവസാന ദിവസം മാറ്റി വെയ്‌ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലയത്തിലുള്ള എല്ലാവരും ഒത്തൊരുമിച്ച് സ്‌റ്റേഷനുള്ളിലെ മാലിന്യം ശേഖരിച്ച് അവ പെട്ടിയിലാക്കും. ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമായ സാധനങ്ങളുമായി കാർഗോ വാഹനങ്ങൾ ഇടയ്‌ക്കിടെ എത്തും. ഇവയിൽ നിന്നും സാധനങ്ങൾ ഇറക്കിയ ശേഷം മാലിന്യം കയറ്റി വിടും. എന്നാൽ ഇവ ഭൂമിയിലേക്ക് മടങ്ങില്ല. തിരികെയുള്ള യാത്രയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോഴേക്കും കത്തിയമർന്ന് പോകുകയാണ് പതിവ്.
Comments