കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ തുടരന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ജില്ലയിൽ റേഡിയോളജിസ്റ്റ് ലഭ്യമല്ലെന്നതിനാൽ മെഡിക്കൽ ബോർഡ് രൂപീകരണം പ്രതിസന്ധിയിലായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ
റേഡിയോളജിസ്റ്റിനെയാണ് ഇപ്പോൾ ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മാസം എട്ടിന് മെഡിക്കൽ ബോർഡ് യോഗം ചേരും.
ഹർഷിനയുടെ എംആർഐ സ്കാനിങ് റിപ്പോർട്ട് അടക്കം പരിശോധിക്കേണ്ടതിനാലാണ് റേഡിയോളജിസ്റ്റിന്റെ സേവനം ആവശ്യമായി വന്നത്. യോഗം ചേർന്ന് വിഷയത്തിൽ പോലീസ് നൽകിയ റിപ്പോർട്ട് പരിശോധിക്കും. തുടർന്ന് പോലീസിനും ആരോഗ്യ വകുപ്പിനും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകും. ഇതിനുശേഷമാണ് വിഷയത്തിലെ തുടർനടപടികളിലേക്ക് കടക്കുക.
മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെ പോലീസ് സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. ജില്ലയിൽ റേഡിയോളജിസ്റ്റ് ലഭ്യമല്ലെന്നതാണ് മെല്ലെപോക്കിന് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം. വിഷയത്തിൽ പ്രതിഷേധിച്ച് പരാതിക്കാരിയായ ഹർഷിന കോഴിക്കോട് ഡിഎംഒ ഓഫീസിൽ മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. എട്ടാം തീയതിക്ക് മുമ്പ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് റിപ്പോർട്ട് നൽകുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ഹർഷിന പ്രതിഷേധം അവസാനിപ്പിച്ചത്.
സംഭവത്തിൽ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അർഹമായ നഷ്ടപരിഹാരം കിട്ടണമെന്നും ആവശ്യപ്പെട്ട് ഹർഷീന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മുൻപിൽ സമരം ചെയ്യതിരുന്നു. തുടർന്ന് നടന്ന കോഴിക്കോട് എസിപിയുടെ അന്വേഷണത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് കണ്ടെത്തി. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ശസ്ത്രക്രിയ. സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട് പറയുന്നു.
2017 നവംബര്‍ 30-ന് പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം ഹര്‍ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. ഇതിന് പിന്നാലെ വേദനയും രക്തസ്രാവവും അനുഭവപ്പെട്ടു. തുടർന്ന് വിവിധ ആശുപത്രികളിലാണ് ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ സിടി സ്കാൻ പരിശോധനയിലാണ് ഗർഭപാത്രത്തിന് പുറത്ത് കത്രികയുണ്ടെന്ന് മനസിലായത്. തുടർന്ന് സംഭവത്തിൽ നീതി തേടി മെഡിക്കൽ കോളേജിന് മുൻപിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 63-ാം ദിവസം പിന്നിടുമ്പോഴാണ് പോലീസ് റിപ്പോർട്ട് സമർപ്പിക്കുന്നത്.
Comments