ഡൽഹി: ഇന്ത്യയുമായി സംസാരിക്കാൻ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സന്നദ്ധത പ്രകടിപ്പിച്ചതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാവണം എന്നതു തന്നെയാണ് ഇന്ത്യയുടെ താൽപ്പര്യമെന്നും എന്നാൽ, ഭീകരതയും അക്രമവും ഉണ്ടാവുന്നതിനെ അംഗീകരിക്കാൻ കഴിയില്ല എന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി. ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യയുമായി ബന്ധം സ്ഥാപിക്കുന്നതിനെപ്പറ്റി പാകിസ്താൻ പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്.
‘പാകിസ്താൻ പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. പാകിസ്താൻ ഉൾപ്പെടെയുള്ള എല്ലാ അയൽരാജ്യങ്ങളുമായും ഞങ്ങൾ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ത്യയുടെ നിലപാട് എന്താണെന്ന് എല്ലാവർക്കും വ്യക്തമായി അറിയാം. ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത പരിസ്ഥിതി അനിവാര്യമാണ്. എങ്കിൽ മാത്രമെ നല്ല ബന്ധം ഉണ്ടാവുകയുള്ളൂ’- അരിന്ദം ബാഗ്ചി പറഞ്ഞു.
ഇസ്ലാമാബാദിൽ നടന്ന ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ്, രാജ്യം കെട്ടിപ്പടുക്കാൻ അയൽക്കാരുമായി സംസാരിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്. ആർക്കും എതിരായി ഒന്നും പ്രവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാകിസ്താന്റെ തീവ്രവാദ നിലപാടുകൾക്കെതിരെ ശക്തമായ നിലപാടാണ് ഇന്ത്യ കൈക്കൊള്ളുന്നത്. തീവ്രവാദവും അതിർത്തി വഴിയുള്ള നുഴഞ്ഞു കയറ്റവും അക്രമവും പിന്തുണയ്‌ക്കുന്ന കാലത്തോളം പാകിസ്താനുമായി സഹകരണത്തിനില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
Comments