കൊച്ചി: ആലുവയിൽ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തെ ചോദ്യം ചെയ്യാൻ ഡൽഹി പോലീസ് എത്തും. അസ്ഫാക് പ്രതിയായ ഖാസിപൂരിലെ പോക്സോ കേസിൽ ചോദ്യം ചെയ്യാനാണ് ഡൽഹി പോലീസ് എത്തുന്നത്. അതേസമയം പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഡൽഹിയിലേക്കും പ്രതിയുടെ നാടായ ബിഹാറിലേക്കും പോകുമെന്ന് റൂറൽ എസ്പി ഇന്നലെ അറിയിച്ചു.
2018ൽ പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഖാസിപൂർ പോലീസ് അസ്ഫാക്കിനെതിരെ പോക്സോ കേസ് എടുത്തിരുന്നു. 30 ദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷം പ്രതി ജാമ്യത്തിലിറങ്ങി. തുടർന്ന് കേസിലെ വിചാരണ നടക്കുന്നതിനിടെ ഡൽഹിയിൽ നിന്നും കടന്ന് കളയുകയായിരുന്നു ഇയാൾ. ഖാസിപൂർ പോലീസ് പ്രതിയെ അന്വേഷിക്കുന്നതിനിടെയാണ് ആലുവയിലെ കൊലപാതകത്തിൽ പിടിയിലാക്കുന്നത്. അസ്ഫാക്കിന്റെ വിരലടയാളം കേന്ദ്രീകരിച്ചുള്ള പരിശോധന പൂർത്തിയായപ്പോഴാണ് ഡൽഹി പോലീസ് അന്വേഷിക്കുന്ന പോക്സോ കേസ് പ്രതിയാണെന്ന് കേരളാ പോലീസ് തിരിച്ചറിഞ്ഞത്.
അതേസമയം ആലുവയിലെ 5 വയസുകാരിയുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഈ മാസം 10 വരെ അസ്ഫാകിനെ പോലീസ് കസ്റ്റഡിയിൽ വീട്ടിരിക്കുകയാണ്. കസ്റ്റഡി അവസാനിച്ചാൽ പ്രൊഡക്ഷൻ വാറൻഡ് നേടി ഡൽഹി പോലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം. ഇത് സംബന്ധിച്ച് ഡിഐജി എ. ശ്രീനിവാസുമായും റൂറൽ എസ്പിയുമായും ഡൽഹി പോലീസ് പ്രാഥമിക ചർച്ചകൾ നടത്തി കഴിഞ്ഞു. അതേസമയം പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുന്നതിനായി ആലുവ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഡൽഹിയിലേക്കും പ്രതിയുടെ നാടായ ബിഹാറിലേക്കും പോകുമെന്ന് റൂറൽ എസ്പി അറിയിച്ചിട്ടുണ്ട്.
Comments