ഇന്നലെ കടലിൽ പോയവർക്കെല്ലാം മീനും കൂട്ടി വയറു നിറയെ സദ്യയായിരിക്കും. കടലിൽ പോയവർക്കെല്ലാം വല നിറയെ മത്തിയും കിളി മീനും ചെമ്മീനും അയലയുമെല്ലാം ലഭിച്ചു. കോളുകണ്ട് വലയെറിഞ്ഞവർ വൈകും വരെ മീൻ പിടിക്കുകയായിരുന്നു. ഹാർബറിലും തീരങ്ങളിലും മീൻ ഇറക്കി വിൽപന നടത്തി പിറ്റേന്ന് പുലർച്ചെയാണ് തൊഴിലാളികളിൽ പലരും വീടുകളിലേക്ക് മടങ്ങിയത്.
നാല് ദിവസം മുമ്പാണ് ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യത്തൊഴിലാളികൾ കടലിലേയ്‌ക്ക് തിരിച്ചിറങ്ങിയത്. ട്രോളിംഗ് നിരോധന സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന മത്സ്യത്തൊളിലാളികൾക്ക് വരും ദിവസങ്ങളിലും ഇത് പോലെ ചാകര കിട്ടുകയും, അതിനനുസരിച്ച് വിലയും മത്സ്യങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ ജീവിതം കരകയറാൻ സഹായകരമാവുമെന്ന് തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ദിവസം കടലിൽ പോയവരുടെ കിളി പറത്തി കിളിമീൻ കിട്ടിയതും വാർത്തയായിരുന്നു.
അതേസമയം കോര മത്സ്യം കുമിഞ്ഞു കൂടിയതോടെ വിപണിയിൽ മത്സ്യത്തിന്റെ വിലയിൽ ഇടിവ് സംഭവിച്ചിരിക്കുകയാണ്. 260 രൂപ വരെ വില ഉയർന്നിരുന്ന മത്തിക്ക് ഇന്നലെ 140 രൂപയായിരുന്നു വിപണി വില. ഇത് തന്നെയാണ് കിളി മീനിന്റെ വിലയിലും സംഭവിച്ചിരിക്കുന്നത്. ഹാർബറുകളിൽ കിളി മീൻ തട്ടിയിട്ട് നടക്കാൻ വയ്യ എന്ന അവസ്ഥയായതോടെ വില നേരെ നിലം പതിച്ചു. കിലോയ്‌ക്ക് 40 രൂപ വരെ എത്തി നിൽക്കുന്ന സ്ഥിതിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നത്.
Comments