തൃശൂർ: ഓണഘോഷങ്ങൾക്കൊരുങ്ങി ഗുരുവായൂർ ക്ഷേത്രം. തിരുവോണ ദിനത്തിൽ പതിനായിരം ഭക്തർക്ക് പ്രസാദയൂട്ട് നടത്തും. കാളൻ, ഓലൻ, മോര്, കായ ഉപ്പേരി, പപ്പടം എന്നിവയ്‌ക്ക് പുറമേ തിരുവോണ വിശേഷാൽ വിഭവമായി പഴം പ്രഥമനും ഉണ്ടാകും. രാവിലെ പത്ത് മുതലാകും ഭക്തർക്കായി പ്രസാദ് ഊട്ട് നടത്തുക. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലുമാകും പ്രസാദ ഊട്ട് നൽകുന്നത്.
ക്ഷേത്രത്തിലെ ഇല്ലം നിറ 21-ന് രാവിലെ 6.19 മുതൽ എട്ട് വരെയുള്ള മുഹൂർത്തത്തിൽ നടക്കും. തലേ ദിവസം കതിർക്കറ്റകൾ വെയ്‌ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. 23-നാണ് തൃപ്പുത്തരി. രാവിലെ 6.19 മുതൽ എട്ട് വരെയുള്ള ശുഭ മുഹൂർത്തത്തിലാകും ചടങ്ങ്. ഭക്തർക്കായി 1,200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. പുത്തരി പായസം തയ്യാറാക്കുന്നതിന് ആവശ്യമായ നാളികേരം മെഷീനിൽ ചിരകി തയ്യാറാക്കുന്നതിന് 2,64,000 രൂപയുടെയും കൈകൊണ്ട് ചിരകി തയ്യാറാക്കുന്നതിന 2,28,800 രൂപയുടെയും എസ്റ്റിമേറ്റുകൾ ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200 കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും. തൃപ്പുത്തരി വേളയിൽ തയ്യാറാക്കുന്ന പായസം ഭക്തർക്ക് ലിറ്ററിന് 220 രൂപ നിരക്കിൽ ലഭ്യമാകും. ഒരാൾക്ക് പരമാവധി രണ്ട് ടിക്കറ്റ് ലഭിക്കും. ഉത്രാടം കാഴ്ചക്കുല സമർപ്പണം 28-ന് രാവിലെ ആരംഭിക്കും. ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടിലാണ് കാഴ്ചക്കുല സമർപ്പണ ചടങ്ങ്.
ഓണനാളുകളിൽ ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തർക്കും ദർശനം സാധ്യമാക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. പൊതു അവധി ദിനങ്ങളിൽ വിഐപി സ്‌പെഷ്യൽ ദർശനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഓണാവധി ദിനങ്ങളിലും തുടരും. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിൽ രാവിലെ ആറുമുതൽ ഉച്ചയ്‌ക്ക് രണ്ടുവരെ സ്പെഷൽ വിഐപി ദർശനം ഉണ്ടാകില്ല. ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള ദർശനവും ഈ ദിനങ്ങളിൽ ഉണ്ടാകില്ല.
Comments