തിരുവനന്തപുരം: പെട്രോളിന് വില കൂടുന്ന കേരളത്തിൽ വീട്ടിലെ കിണറ്റിൽ നിന്നും ഇന്ധനം ലഭിച്ചലോ? സംഗതി ലാഭമാണെങ്കിലും കുടിവെളളം മുട്ടുമെന്ന കാര്യം നിശ്ചയമാണ്. അത്തരത്തിൽ കുടിവെള്ളം മുട്ടി നിൽക്കുന്ന അവസ്ഥയിലൂടെയാണ് വെഞ്ഞാറമൂടിലെ സുകുമാരനും കുടുംബവും കടന്നുപോകുന്നത്.
വീട്ടു മുറ്റത്തെ കിണറിൽ നിന്നും സുകുമാരൻ കോരിയെടുക്കുന്നത് ലിറ്റർ കണക്കിന് പെട്രോളാണ്. രണ്ടാഴ്ചയായി കിണറിലെ വെള്ളത്തിന് രുചി വ്യത്യാസം അനുഭവപ്പെട്ട വീട്ടുകാർ കുടിവെള്ളത്തിനായി പൈപ്പ് വെള്ളത്തെയാണ് ആശ്രയിച്ചിരുന്നത്. രണ്ട് ദിവസം മുമ്പ് കിണറിൽ നിന്ന് പെട്രോളിന്റെ ഗന്ധം വന്നു തുടങ്ങിയതോടെ വെള്ളം പരിശോധിച്ചപ്പോൾ നിറ വ്യത്യാസം കണ്ടതായി സുകുമാരൻ പറഞ്ഞു.
വീടിന്റെ എതിർ വശത്തായി 300 മീറ്റർ അകലെയായി ഒരു പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്നുണ്ട്. ഇന്നലെ പമ്പ് അധികൃതർ വീട്ടിലെത്തി കിണർ അടച്ചിട്ടതായും കുടുംബത്തിന് ശുദ്ധജലം എത്തിക്കാനുള്ള നടപടികൾ കൈകൊണ്ടതായും അറിയിച്ചു. പെട്രോൾ എങ്ങനെ കിണറിലെത്തിയെന്ന് കണ്ടെത്താനായി അധികൃതർ അന്വേഷണം ആരംഭിച്ചു.
Comments