ന്യൂഡൽഹി: 1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാതക കേസിൽ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റലർക്ക് ജാമ്യം നൽകിയതിനെതിരെ കോടതിക്ക് പുറത്ത് സിഖ് സംഘടനകളുടെ പ്രതിഷേധം. കേസിൽ ഡൽഹി റൂസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയിൽ നടപടികൾ നടക്കുന്നതിനിടെ, ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) അംഗങ്ങൾ കോടതിക്ക് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തുകയും ജഗദീഷ് ടൈറ്റലർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
മുൻ പ്രധാനമന്ത്രി ഇന്ദിരയുടെ കൊലപാതകത്തിന് പിന്നാലെ, 1984 സിഖ് കൂട്ടക്കൊലയ്‌ക്ക് ആഹ്വാനം നല്‍കിയെന്നും ജനത്തെ അക്രമം നടത്താന്‍ പ്രേരിപ്പിച്ചെന്നുമാണ് കോൺഗ്രസ് നേതാവിനെതിരെ ചുമത്തിയ കുറ്റങ്ങൾ. നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ ആസാദ് മാര്‍ക്കറ്റ് മേഖലയിലെ ഫുല്‍ ബംഗാഷ് പ്രദേശത്ത് വച്ച് ടൈറ്റ്ലര്‍ സിഖ് വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. ടൈറ്റ്ലറുടെ പ്രസംഗത്തിന് പിന്നാലെ ഠാക്കുര്‍ സിംഗ്, ബാദല്‍ സിംഗ്, ഗുരുചരണ്‍ സിംഗ് എന്നിവരെ കൊല്ലപ്പെടുകയും ചെയ്തു. മെയ് 20 നാണ് ടൈറ്റ്ലര്‍ക്കെതിരെ സിബിഐ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്തത്.
ജഗദീഷ് ടൈറ്റലറുടെ ജാമ്യം റദ്ദാക്കണമെന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കടുത്ത വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കണമെന്നും സിഖ് സംഘടനകൾ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ ഡിഎസ്ജിഎംസി അംഗങ്ങളും ഡൽഹി പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷമുണ്ടായി. അതേസമയം, ജഗദീഷ്‌ലറിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ സിബിഐയോട് കോടതി നിർദേശിച്ചു. പുതിയ സാക്ഷികളുടെ മൊഴിയനുസരിച്ച് പ്രഥമദൃഷ്ട്യാ ജഗദീഷ് ടൈറ്റ്‌ലർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സിബിഐ അറിയിച്ചു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
ഇത് കേവലം മൂന്ന് സിഖുകാരെ കൊലപ്പെടുത്തിയ കേസല്ലെന്നും സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസാണെന്നും ഇരകൾക്ക് വേണ്ടി ഹാജരായ അഡ്വ. എച്ച്എസ് ഫൂൽക്ക പറഞ്ഞു. സിഖ് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തവർ സമൂഹത്തിന്റെ ഉന്നത സ്ഥാനത്താണ്. അവർ ആദരിക്കപ്പെടുകയാണ്. ഡൽഹിയിൽ കൂട്ടക്കൊലയിൽ 3000- ത്തിലധികം പേർ കൊല്ലപ്പെട്ടതായും എച്ച്എസ് ഫൂൽക്ക പറഞ്ഞു. വിഭജന കാലത്ത് നടന്ന അതേ കൊലപാതകം തന്നെയാണ് സിഖ് കലാപത്തിലും കണ്ടത്. കേസിൽ സാക്ഷികൾക്ക് മാത്രമല്ല അഭിഭാഷകർക്കും ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
Comments