തിരുവനന്തപുരം: ഹിന്ദുവിരുദ്ധ പരാമർശം നടത്തിയ സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്പീക്കറുടെ വാക്കുകൾ ജാതിമത ചിന്തകൾ ഉണ്ടാക്കുന്നതാണ്. ഗണപതിയെ സംബന്ധിച്ച വിവാദ പരാമർശം പിൻവലിച്ച് എ.എൻ ഷംസീർ മാപ്പ് പറയണം. മറ്റ് മതങ്ങളെ തൊട്ടുകളിക്കാൻ ഷംസീർ തയ്യാറാകുമോ എന്നും സ്വന്തം സമുദായത്തെക്കുറിച്ച് ഷംസീർ എന്തുകൊണ്ട് പറഞ്ഞില്ല എന്നും വെള്ളാപ്പള്ളി ചോദിച്ചു. എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുകീർത്തി പുരസ്കാര സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുതലെടുപ്പിന് അവസരം നൽകാതെ സ്പീക്കർ പരാമർശം പിൻവലിക്കണം. ഗണപതിയെ സംബന്ധിച്ച വിവാദ പരാമർശം പിൻവലിച്ച് മാപ്പ് പറയാൻ സ്പീക്കർ എ.എം.ഷംസീർ തയ്യാറാകണം. ഇത്തരം വാക്കുകളാണ് ജാതിമത ചിന്തകൾ ഉണ്ടാക്കുന്നത്. മറ്റേതെങ്കിലും മതത്തെ തൊട്ടുകളിക്കാൻ സ്പീക്കർ തയ്യാറാകുമോ. സ്പീക്കർ ഇങ്ങനെ ഒരു പ്രസ്ഥാവന ഇറക്കാമോ. പാർട്ടിയിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായി. പാർട്ടി സെക്രട്ടറി തന്നെ തിരുത്തുന്ന അവസ്ഥ ഉണ്ടായി’.
‘ശുഭകാര്യങ്ങൾക്ക് ഹിന്ദുക്കൾ ആദ്യം വണങ്ങുന്നത് ഗണപതിയെ ആണ്. മറ്റ് മതങ്ങളെ തൊട്ടാൽ വിടുമോ. സ്പീക്കർ ദുരഭിമാനം വെടിഞ്ഞ് മാപ്പ് പറഞ്ഞാൽ അദ്ദേഹത്തിന്റെ നില ഉയരുകയേയുള്ളൂ. അദ്ദേഹം സ്വന്തം സമുദായത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഹിന്ദുവിനെപ്പറ്റി പറഞ്ഞു. അതോടെ ഹിന്ദു കോർഡിനേഷൻ ഉണ്ടായി. പറ്റിയ അമളി പിൻവലിച്ച് തെറ്റുപറ്റിപ്പോയെന്ന് പറയണം. മത സൗഹാർദ്ദം വൺവേ ട്രാഫിക് അല്ല, ഓരോ കാലഘട്ടങ്ങളിലും എന്റെ നിലപാട് പ്രശ്നാധിഷ്ഠിതമായിരിക്കും. ഒത്തു പറയുവാൻ നിൽക്കാറില്ല, ഉള്ളത് പറയും’- എന്ന് വെള്ളാപ്പള്ളി പറഞ്ഞു.
Comments