ചെന്നൈ: ഇഡി അറസ്റ്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്ത് ഡിഎംകെ മന്ത്രി വി. സെന്തിൽ ബാലാജി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കള്ളപ്പണ വെളുപ്പിക്കൽ കേസിലും കോഴ വാങ്ങി ജോലി വാഗ്ദാനം ചെയ്ത കേസിലുമുൾപ്പടെ ബാലാജിയെ പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ഇഡിയുടെ നടപടിയെ ആയിരുന്നു ബാലാജി ചോദ്യം ചെയ്തത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് മുതൽ ഓഗസ്റ്റ് 12 ബാലാജിയെ ഇഡി കസ്റ്റഡിയിൽ വിട്ടു.
ബാലാജിയും ഭാര്യയും നൽകിയ രണ്ട് ഹർജികളിലാണ് കോടതി ഉത്തരവ്. ബാലാജിയുടെ മോചനത്തിനായുള്ള അപേക്ഷകൾക്കൊപ്പം ഇഡി സമർപ്പിച്ച അപേക്ഷയും കോടതി പരിഗണിച്ചിരുന്നു. കളളപ്പണക്കേസിലും നിരവധി അഴിമതിക്കേസുകളിലും പ്രതിയായ ബാലാജിക്ക് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
അതേസമയം, റിമാൻഡിന് ശേഷം ബാലാജിയുടെ ഭാര്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നതിൽ പോലും ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇഡിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബാലാജിയും ഭാര്യയും നൽകിയ ഹർജികൾക്കൊപ്പമാണ് ഇഡിയുടെ ഹർജിയും പരിഗണിച്ചത്.
തമിഴ്‌നാട് ഗതാഗത വകുപ്പിലെ ബസ് കണ്ടക്ടർമാരുടെ നിയമനത്തിലും ഡ്രൈവർമാരുടെയും ജൂനിയർ എഞ്ചിനീയർമാരുടെയും നിയമനത്തിലും ക്രമക്കേട് നടത്തിയെന്നാണ് ബാലാജിക്കെതിരായ കേസ്. കോഴ വാങ്ങി ജോലി നൽകിയെന്ന ആരോപണം ഉയർന്നതോടെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു
Comments