കൊച്ചി: അന്തരിച്ച ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികൾ ആർപ്പിച്ച് സിനിമാ സാംസ്കാരിക ലോകം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, സിബി മലയിൽ, ജനാർദ്ധനൻ, ഫഹദ് ഫാസിൽ, സായികുമാർ, ഹരിശ്രീ അശോകൻ, മഞ്ജുവാര്യർ, ടൊവിനോ തോമസ്, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ജയറാം, പൃത്ഥ്വിരാജ്, ദുൽക്കർ സൽമാൻ, മുകേഷ്, ദിലീപ് എന്നിങ്ങനെ സിനിമാ ലോകം തങ്ങളുടെ പ്രിയപ്പെട്ട സംവിധായകൻ സിദ്ധിഖിന് ആദരാഞ്ജലികൾ അർപ്പിച്ചു.
‘പ്രിയ സിദ്ധിക്ക നിങ്ങളെ എപ്പോഴും മിസ് ചെയ്യും. നിങ്ങൾ എന്റെ കുടുംബത്തിന് നൽകിയ സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദി പറയാൻ എനിക്ക് വാക്കുകളില്ല. മനോഹരമായ ഓർമ്മകൾക്ക് നന്ദി. നിങ്ങൾ നിങ്ങളായിരിക്കുന്നതിൽ നന്ദിയുണ്ട്. സിദ്ദിക്കയുടെ പുഞ്ചിരി എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും’- ഫഹദ് ഫാസിൽ.
‘നാൽപ്പത് വർഷത്തെ സൗഹൃദം. വളരെ പെട്ടന്ന് പോയി സുഹൃത്തേ..’-ജയറാം.
‘ഹാസ്യത്തിന്റെ ഗോഡ്ഫാദർ!! സിദ്ദിഖ് ഇക്ക. ഏറ്റവും മികച്ച ഹിറ്റ് മേക്കർമാരിൽ ഒരാളെയും അതിലുപരി ഒരു യഥാർത്ഥ മനുഷ്യനെയും നമുക്ക് നഷ്ടമായി. എന്റെ കുടുംബത്തിന് അദ്ദേഹം നൽകിയ സ്‌നേഹവും ആദരവും എക്കാലവും നിലനിൽക്കും. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു’- കുഞ്ചാക്കോ ബോബൻ.
‘വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ. അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി’- മമ്മൂട്ടി.
‘ എന്റെ പ്രിയപ്പെട്ട സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നർമ്മത്തിലൂടെയും സാധാരണക്കാരന്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യ. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിന്റെ ഓരോ സിനിമയ്‌ക്കും വേണ്ടി പ്രേക്ഷകലക്ഷങ്ങൾ കാത്തിരുന്നു.’
‘സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു. അദ്ദേഹം അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാനചിത്രമായ ബിഗ്ബ്രദറിൽ വരെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ.’ – മോഹൻലാൽ.
എന്ത് എഴുതണം എന്നറിയില്ല. ഒരുപാടു കലാകാരന്മാർക്ക് വഴികാട്ടി ആയിരുന്നു അദ്ദേഹം. തികച്ചും ഒരു മനുഷ്യസ്നേഹി. ഒരു ആത്മബന്ധം പെട്ടെന്ന് നഷ്ടപെട്ടപ്പോൾ ഉണ്ടാകുന്ന വല്ലാത്തൊരു ശൂന്യത. ഒപ്പമുണ്ടായിരുന്ന നാളുകളിൽ ഒരുപാടു കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് കണ്ടറിയാൻ സാധിച്ചു. സ്നേഹ പൂർണമായ ആ വിളിയും ചിരിയും ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ. വേദനയോടെ വിട. ചിരിയുടെ ഗോഡ്ഫാദറിന് ആദരാജ്ഞലികൾ- ഗിന്നസ് പക്രു.
Comments