ആലപ്പുഴ: മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ അപകടകാരണം കണ്ടെത്തി ഫോറൻസിക് സംഘം. കാറിൽ ഉണ്ടായിരുന്ന സ്പ്രേയാണ് അപകടകാരണമെന്ന വിലയിരുത്തലിലാണ് ഫോറൻസിക് സംഘം. സ്‌പ്രേയിലേക്ക് സിഗരറ്റ് ലൈറ്ററിൽ നിന്ന് തീ പടർന്നതാണോയെന്നാണ് അന്വേഷണ സംഘം പരിശോധിച്ചു വരുന്നത്. ക്യാബിനിൽ നിന്ന് തന്നെയാണ് തീ പടർന്നതെന്ന് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കാർ പരിശോധിച്ച ഫോറൻസിക് സംഘം ഉടൻ തന്നെ പോലീസിന് റിപ്പോർട്ട് നൽകും.
കാറിനുള്ളിൽ ഉണ്ടായിരുന്ന കൃഷ്ണപ്രകാശ് ശ്വാസതടസം അനുഭവപ്പെടുമ്പോൾ ഉപയോഗിക്കുന്നതിനായി ഇൻഹെയിലറുകൾ കാറിൽ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചതാണോ അപകടകാരണമെന്നും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.ഇൻഹെയിലറുകൾ പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിനോടൊപ്പം തന്നെ യുവാവിന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചിരുന്നോ എന്ന കാര്യവും പരിശോധിച്ചു വരികയാണ്. അപകടത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കണ്ടിയൂരിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന കൃഷ്ണകുമാർ കാറിന് തീപിടിച്ച് മരിക്കുന്നത്. തീ പടരുന്നത് നാട്ടുകാർ തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അഗ്നിരക്ഷാ സേനയും പോലീസും ചേർന്നായിരുന്നു തീയണച്ചത്. എന്നാൽ കൃഷ്ണപ്രകാശിന്റെ ജീവൻ രക്ഷിക്കാനായില്ല. സീറ്റ് ബെൽറ്റും ഹാൻഡ് ബ്രേക്കും ഇട്ട നിലയിലായിരുന്നു. ഫ്യൂസ് യൂണിറ്റിലോ ബാറ്ററി ടെർമിനലിലോ തകരാർ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ് പ്രാഥമിക പരിശോധനയിൽ വ്യക്തമാക്കിയിരുന്നു.
Comments