ശ്രീനഗർ: അതിർത്തി കടന്നുള്ള ഭീകരവാദ ഭീഷണികളും വെല്ലുവിളികളും നിറഞ്ഞ നാളുകളിൽ നിന്ന് കരകയറി പുൽവാമയിലെ വീട്ടമ്മമാർ. അതിന് മികച്ച ഉദാഹരണമാണ് പുൽവാമയിലെ ഗംഗൂ ഗ്രാമത്തിലെ 25-കാരിയായ ആസിയ ജാൻ. ബിരുദം പൂർത്തിയാക്കിയതിന് പിന്നാലെ സാമ്പത്തികഭദ്രത ലക്ഷ്യമിട്ട് പുതു ജീവിതം കരസ്ഥമാക്കിയിരിക്കുകയാണ് ആസിയ.
തന്റെ ആഗ്രഹം സാക്ഷാത്കാരത്തിനായി തേനീച്ച കൃഷിയ്‌ക്കാണ് ആസിയ തുടക്കം കുറിച്ചിരിക്കുന്നത്. ജമ്മുകശ്മീർ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ വിദഗ്ധരുടെ മാർഗനിർദ്ദേശം ലഭിച്ച ശേഷമാണ് ആസിയ തേനീച്ച കൃഷിയ്‌ക്കായി ഇറങ്ങി തിരിച്ചത്. ഗ്രാമത്തിലെ എല്ലാ സ്ത്രീകൾക്കും ആസിയ പ്രചോദനമാണ്.
ആസിയയുടെ തേൻ കൃഷി വെറുമൊരു ബിസിനസ് മാത്രമായിരുന്നില്ല. അർപ്പണബോധത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായിരുന്നു. ആസിയയെ പോലെ ഗ്രാമത്തിലെ മറ്റ് സ്ത്രീകളും അവരുടെ സാമ്പത്തിക വളർച്ചയ്‌ക്ക് വേണ്ടി സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചു. തേനീച്ച വളർത്തൽ, കൂട് പരിപാലനം, തേൻ വേർതിരിച്ചെടുക്കൽ എന്നീ വശങ്ങൾ മനസിലാക്കി 20ഓളം സ്ത്രീകൾ തേനീച്ച വളർത്തൽ സംരംഭത്തിൽ ആസിയയോടൊപ്പം ചേർന്നു.
പുൽവാമയിൽ മാത്രമല്ല അയൽ ജില്ലകളിലുള്ള സ്ത്രീകളും ആസിയയുടെ ജീവിതം പാഠമാക്കി. ക്ലസ്റ്റർ കോർഡിനേറ്റർ എന്ന നിലയിൽ ആയിരത്തിലധികം സ്ത്രീകൾക്ക് ആസിയ പരിശീലനം നൽകി. ഇപ്പോൾ ആസിയയുടെ പരിശീലനത്തിലൂടെ വിവിധ ബിസിനസ് യൂണിറ്റുകൾ സ്ഥാപിക്കാനായി കശ്മീരിൽ കൂടുത സ്ത്രീകൾ മുന്നോട്ട് വരികയാണ്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും ഉയരങ്ങളിലെത്തിക്കാനും സ്ത്രീ ശാക്തീകരണം വഹിക്കുന്ന പങ്ക് വലുതാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകളാണ് ആസിയയിലൂടെ അന്വർത്ഥമാകുന്നത്.
Comments