തിരുവനന്തപുരം: വൈദ്യുതി ലൈനിൽ നിന്നും ഷോർട്ട്‌സർക്യൂട്ട് ഉണ്ടാക്കുന്നുവെന്ന കാരണം പറഞ്ഞ് കുലച്ച വാഴ വെട്ടിയ സംഭവത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമവുമായി കെഎസ്ഇബി. മൂന്നര ലക്ഷം രൂപ ധനസഹായമായി കർഷകന് നൽകും. വൈദ്യുത-കൃഷി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചിങ്ങം ഒന്നിന് തന്നെ പണം നൽകുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വാഴകള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഓഗസ്റ്റ് നാലിനാണ് കോതമംഗലം വാരപ്പെട്ടിയില്‍ കര്‍ഷകനായ തോമസിന്റെ വാഴ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയത്. കെഎസ്ഇബി 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷിയാണ് വെട്ടി നശിപ്പിച്ചത്.
406 വാഴകളാണ് വാഴയില തട്ടി ലൈൻ തകരാറായെന്ന കാരണം ചൂണ്ടിക്കാട്ടി കെ എസ് ഇ ബി വെട്ടിക്കളഞ്ഞത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രസരണ വിഭാഗം ഡയറക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു.
വിളവെടുപ്പിന് തയ്യാറായിരുന്ന വാഴകളാണ് വെട്ടിയതെന്നും ഇത് കർഷകനെ മുൻകൂട്ടി അറിയിക്കാൻ പറ്റിയില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളാണ് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. കർഷകന് ഉണ്ടായ സാമ്പത്തിക നഷ്ടവും കൂടി കണക്കാക്കി മാനുഷിക പരിഗണന നൽകിയാണ് ഒരു പ്രത്യേക കേസായി പരിഗണിച്ച് ധനസഹായം നൽകാൻ തീരുമാനിച്ചത്. ചിങ്ങം ഒന്നിന് തന്നെ തുക നൽകാൻ കെഎസ്ഇബി ചെയർമാന് നിർദ്ദേശം നൽകിയതായും വൈദ്യുതി മന്ത്രി പറഞ്ഞു.
Comments