തിരുവനന്തപുരം: യുട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ. ഇതിനായി ഡെസിഗ്നേറ്റഡ് ഓഫീസര്‍ക്ക് ശുപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
യൂട്യൂബില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമ വിരുദ്ധമായതോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പര്‍ദ്ധ, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതോ ആണെങ്കിൽ ബ്ലോക്ക് ചെയ്യും. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍ മീഡിയറി ഗൈഡ് ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) റൂള്‍സ്-2021 പ്രകാരമാണ് ഇവ നിരോധിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ഇത്തരത്തിൽ പ്രചരിക്കപ്പെടുന്ന വിവരങ്ങൾ ബ്ലോക്ക് ചെയ്യുന്നതിനായി ഇൻഫർമേഷൻ ടെക്നോളജി (Procedure and Safeguards for Blocking for Access of Information by Public) റൂൾസ്, 2009 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഡെസിഗ്നേറ്റഡ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനാണ് പരാതികളിന്മേൽ നോഡൽ ഓഫീസർമാർക്ക് ശുപാർശ നൽകുന്നത്. വളരെ പ്രാധാന്യമുള്ളതും ഗൗരവമേറിയതുമായ വിഷയമാണിത്. സമഗ്രമായ ഒരു നിയമനിർമാണത്തിന്റെ കാര്യം പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments