ഡൽഹി: മണിപ്പൂരിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. മണിപ്പൂരിലെ സംഘർഷത്തെപ്പറ്റി ആഭ്യന്തര മന്ത്രി കൃത്യമായി സംസാരിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റേത് വെറും രാഷ്‌ട്രീയക്കളി മാത്രമായിരുന്നു. രാഷ്‌ട്രീയം മാറ്റി നിർത്തികൊണ്ട് അമിത് ഷാ മണിപ്പൂർ വിഷയം ചർച്ച ചെയ്തു, സംഭവങ്ങൾ സഭയിൽ വിവരിച്ചു. മണിപ്പൂരിൽ ഉണ്ടായ സംഘർഷം ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഉണ്ടായതാണെന്നും ഉടൻ തന്നെ സംസ്ഥാനത്ത് ശാന്തി പുനഃസ്ഥാപിക്കുമെന്നും പ്രധാനമന്ത്രി ലോക്സഭയിൽ വ്യക്തമാക്കി.
മണിപ്പൂരിനെക്കുറിച്ച് ചർച്ച ചെയ്യാൻ അവർ ആഗ്രഹിച്ചില്ല, അവർക്ക് അങ്ങനെയൊരു ഉദ്ദേശ്യമേ ഇല്ലായിരുന്നു. മണിപ്പൂർ സംഘർഷത്തെപ്പറ്റി ആഭ്യന്തര മന്ത്രി വ്യക്തമായി തന്നെ സംസാരിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റേത് വെറും രാഷ്‌ട്രീയമായിരുന്നു. അമിത് ഷാ രാഷ്‌ട്രീയം പറായാതെ വിഷയം വിശദീകരിച്ചു. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് അക്രമങ്ങൾ ആരംഭിച്ചത്. അതിൽ നിരവധി കുടുംബങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു, സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. കേന്ദ്രവും സംസ്ഥാന സർക്കാരും സമാധാനത്തിനായി പ്രവർത്തിക്കുകയാണ്. ഞങ്ങളുടെ സമാധാന ശ്രമങ്ങളിലൂടെ മണിപ്പൂർ ഉടൻ തന്നെ ശാന്തി കൈവരിക്കും. എനിക്ക് അതിൽ ഉറപ്പുണ്ട്. അക്രമം അവസാനിപ്പിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്.
സഭയിൽ ഭാരതമാതാവിനെപ്പറ്റി ഉപയോഗിച്ച ഭാഷ എന്നെ അത്ഭുതപ്പെടുത്തി. അവർ ജനാധിപത്യത്തിന്റെ മരണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഭാരതമാതാവിനെതിരെ ഉപയോഗിക്കുന്ന തരം താഴ്ന്ന ഭാഷ ദുഃഖമുണ്ടാക്കുന്നു. 1947-ൽ അവർ ഇന്ത്യയെ മൂന്ന് ഭാഗങ്ങളായി വിഭജിച്ചു. അവരുടെ പ്രീണന രാഷ്‌ട്രീയം ഇന്ത്യയെ വിഭജിക്കുകയും തകർക്കുകയും ചെയ്തു. അവർ തുക്‌ഡെ തുക്‌ഡെ സംഘത്തെ പിന്തുണയ്‌ക്കുന്നു. 1966-ൽ മിസോറാമിൽ ബോംബിടാൻ കോൺഗ്രസ് വ്യോമസേനയെ ഉപയോഗിച്ചു. എന്തുകൊണ്ടാണ് അവർ വ്യോമസേനയെ ഉപയോഗിച്ച് നമ്മുടെ സ്വന്തം ആളുകൾക്ക് നേരെ ബോംബെറിഞ്ഞതെന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ സത്യം മറച്ചുവെക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിശ്വാസത്തെ കോൺഗ്രസ് ഇല്ലാതാക്കി. 1962-ൽ, ആസാമിലെ ജനങ്ങളോട് എന്റെ ഹൃദയം തുളുമ്പുന്നു എന്ന് പറഞ്ഞുകൊണ്ട് ജവഹർലാൽ നെഹ്‌റു നടത്തിയ റേഡിയോ സംപ്രേക്ഷണം ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇന്ത്യ-ചൈന യുദ്ധത്തിൽ സ്വയം രക്ഷപ്പെട്ടോളൂ എന്ന് പറഞ്ഞുകൊണ്ട് അസമിലെ ജനങ്ങളെ നെഹ്‌റുജി വിട്ടുകൊടുത്തു. ജവഹർലാൽ നെഹ്‌റുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് രാം മനോഹർ ലോഹ്യ ഉന്നയിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം നെഹ്‌റുവിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ അക്രമം അഴിച്ചുവിട്ട എല്ലാ പ്രതികളെയും ശിക്ഷിക്കും. പ്രതികൾക്ക് കർശനമായ ശിക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സാധ്യമായതെല്ലാം ചെയ്യുന്നു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കും. ജനങ്ങൾക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. മണിപ്പൂരിലെ സ്ത്രീകളോടും പെൺമക്കളോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു, രാജ്യം നിങ്ങളോടൊപ്പമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വടക്കുകിഴക്ക് നമ്മുടെ ശരീരത്തിന്റെ ഭാഗമാണ്. മണിപ്പൂരിലെ വിഷയം അമിത് ഷാ വ്യക്തമാക്കി കഴിഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ ഈ അവസ്ഥയ്‌ക്ക് ഉത്തരവാദികളല്ല. ഇത് കോൺഗ്രസിന്റെ രാഷ്‌ട്രീയമാണ്.
കോൺഗ്രസിന്റെ ഭരണത്തിൻ കീഴിൽ മണിപ്പൂർ തീവ്രവാദത്തിന്റെ പിടിയിലാണ്. എല്ലാം തീവ്രവാദികളുടെ ഇഷ്ടപ്രകാരം മണിപ്പൂരിൽ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് സംസ്ഥാനം ഭരിച്ചിരുന്നത് കോൺഗ്രസ് ആയിരുന്നു. മണിപ്പൂരിൽ ദേശീയ ഗാനം ആലപിക്കരുതെന്ന് ഉത്തരവുണ്ടായിരുന്നു. അതെല്ലാം കോൺഗ്രസ് ഭരണകാലത്താണ് സംഭവിച്ചത്. മണിപ്പൂരിൽ ബന്ദും ഉപരോധങ്ങളുമെല്ലാം പഴയ കാര്യമാണ്. എത്രയും വേഗം സമാധാനം സ്ഥാപിക്കണമെങ്കിൽ അക്രമത്തിൽ നിന്നും രാഷ്‌ട്രീയ ഇടപെടലുകളെ മാറ്റിനിർത്തണം. തെക്ക് കിഴക്കൻ ഏഷ്യയും ആസിയാൻ രാജ്യങ്ങളും വികസിക്കുന്നപോലെ തന്നെ, വടക്കുകിഴക്ക് വികസിക്കുകയും വളരുകയും ചെയ്യുന്ന ദിവസം വിദൂരമല്ല. വടക്കുകിഴക്കിന്റെ മഹത്തായ വർഷങ്ങൾ ഉടൻ വരുമെന്നത് എനിക്ക് കാണാൻ കഴിയും.
Comments