കൊച്ചി: മുഖ്യമന്ത്രി മകൾ വീണാ വിജയനെതിരായ ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ ഗൗരവതരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാസപ്പടി വിവാദത്തെക്കുറിച്ചുള്ള ഔദ്യോഗിക രേഖകൾ കണ്ടിട്ടില്ല, എന്നാൽ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട് ഗുരുതരമാണെന്ന് മാദ്ധ്യമങ്ങളിലൂടെ മനസിലാക്കുന്നു. വെറും ആരോപണങ്ങളല്ല, ഇൻകംടാക്‌സിന്റെ കണ്ടെത്തലുകളാണ്. ഇത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗവർണർ പ്രതികരിച്ചു. കൊച്ചിയിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
തലസ്ഥാനത്ത് എത്തിയതിന് ശേഷം ഇക്കാര്യം വിശദമായി പഠിച്ച് എന്തു ചെയ്യണമെന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്നും ഗവർണർ അറിയിച്ചു. മാസപ്പടി വിവാദം കേവലം രണ്ട് കമ്പനികൾ തമ്മിലുള്ള സാമ്പത്തിക ഇടപാട് മാത്രമാണെന്ന് വ്യാഖ്യാനിച്ചുകൊണ്ട് പ്രതിരോധിക്കാൻ സിപിഎം ശ്രമിക്കുമ്പോഴാണ് ഗവർണർ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളെന്ന പരിഗണനയുടെ ഭാഗമായാണ് ഇടപാട് നടന്നതെങ്കിൽ അത് അധികാര ദുർവിനിയോഗമാണെന്ന വിലയിരുത്തലിലാണ് ഗവർണറുടെ ഓഫീസും എത്തിച്ചേർന്നിരിക്കുന്നത്.
അതേസമയം യുഡിഎഫും എൽഡിഎഫും കൈക്കോർത്ത് മാസപ്പടി വിവാദത്തെ ഒതുക്കിതീർക്കാനാണ് ശ്രമിക്കുന്നതെന്ന വിമർശനം ശക്തമാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മകളും കൂടാതെ നിരവധി യുഡിഎഫ് നേതാക്കളും മാസപ്പടി വാങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം വിഷയത്തിൽ മൗനം പാലിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ ഗൗരവതരമാണെന്ന പ്രതികരണവുമായി ഗവർണർ എത്തിയിരിക്കുന്നത്. വിവാദം കെട്ടൊടുങ്ങാത്ത പക്ഷം അത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ ഉൾപ്പെടെ സ്വാധീനിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Comments