തിരുവനന്തപുരം: കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മദ്യപിച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി സമ്മതിച്ചു. മാവിൻമൂട് സ്വദേശി രാജുവാണ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ച സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് കല്ലമ്പലം മാവിന്മൂടിന് സമീപത്തെ കുളത്തിൽ രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം രാജുവിനൊപ്പം മദ്യപിച്ചിരുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്. പോലീസ് നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ സുനിൽ കുറ്റം സമ്മതിയ്‌ക്കുകയായിരുന്നു.
ഓഗസ്റ്റ് 10-ന് വൈകുന്നേരം മരിച്ച രാജുവും പ്രതിയായ സുനിലും മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടിയാണ് കുളത്തിന് സമീപമിരുന്ന മദ്യപിച്ചത്. തുടർന്ന് മദ്യപാനത്തിനിടയിൽ സുനിലിനായി ഗ്ലാസിലൊഴിച്ച് വെച്ച മദ്യം രാജുവിന്റെ കൈതട്ടി തറയിൽ വീണു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ദേഷ്യത്തിൽ സുനിൽ സ്ഥലത്ത് നിന്ന് പോകുകയും ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ കുളിക്കുന്നതിനായി രാജു കുളത്തിലെത്തി. രാജുവിനെ പിന്തുടർന്നെത്തിയ കുളത്തിന്റെ സമീപത്ത് നിന്ന രാജുവുമായി വാക്കുതർക്കത്തിലേർപ്പെടുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ക്ഷുഭിതനായ സുനിൽ വെള്ളത്തിലിറങ്ങി രാജുവിനെ ബലമായി പിടിച്ച് മുക്കുകയായിരുന്നു.
Comments