തിരുവനന്തപുരം: പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കൊതുകുനശീകരണം കാര്യക്ഷമമാക്കാതെ സംസ്ഥാന സർക്കാർ. ജില്ലകളിലെ പല വാർഡുകളിലും ഫോഗിംഗ് നടത്തേണ്ട മെഷീനുകൾ പ്രവർത്തിക്കുന്നില്ല. സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ ശുചീകരണപ്രവർത്തനങ്ങളും കൊതുകുനശീകരണവും തടസ്സപ്പെട്ടിരിക്കുകയാണ്.
പകർച്ചവ്യാധി വ്യാപനത്തിന് ശേഷം ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പ്രഖ്യാപിച്ചിരുന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഡ്രൈഡേ ആചരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ മാസങ്ങളായി സംസ്ഥാനത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. പല വാർഡുകളിലും ഫോഗിംഗ് നടത്തേണ്ട മെഷീനുകൾ പ്രവർത്തിക്കുന്നില്ല. ഇവ നന്നാക്കുന്നതിനോ പകരം മെഷീൻ വാങ്ങുന്നതിനോ സർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പറയുന്ന വിശദീകരണം.
തൊഴിലാളികളുടെ കുറവും ശുചീകരണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താമെന്നിരിക്കെ പാർട്ടിനിയമനങ്ങൾ നടത്തുന്നതിനായി കൊതുകുനശീകരണവിഭാഗത്തിൽ കൂടുതൽ ആളുകളെ നിയമിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. പകർച്ചവ്യാധി വ്യാപനത്തിൽ സർക്കാർ വേണ്ടത്ര ശ്രദ്ധ പുലർത്താത്തത് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതേസമയം കൊതുകുനശീകരണം പാളിയതോടെ ജനങ്ങൾ കൊതുകുകടിയിൽ പൊറുതിമുട്ടിയിരിക്കുകയാണ്. മലേറിയ, ഡെങ്കിപ്പനി ഉൾപ്പടെയുള്ള രോഗങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യുന്നു.
Comments