ദിസ്പൂർ : മദ്രസ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഇമാമിനെ അസം പോലീസ് അറസ്റ്റ് ചെയ്തു. മുഖ്‌സിൻ റഹ്മാൻ ഖാൻ എന്ന മുസ്ലീം പുരോഹിതനാണ് പിടിയിലായത് .
കഴിഞ്ഞ ദിവസമാണ് കച്ചാർ ജില്ലയിലെ ഹവായ്താംഗിലെ ദാറുസ് സലാം ഹാഫിസിയ ആലിയ മദ്രസയിലെ ഹോസ്റ്റലിനുള്ളിൽ 12 വയസ്സുള്ള മദ്രസ വിദ്യാർത്ഥിയുടെ കഴുത്തറുത്ത മൃതദേഹം കണ്ടെത്തിയത് .റബിജുൽ ഹുസൈൻ ലാസ്‌കർ എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.
നിസ്ക്കാരിക്കാനായി വിളിക്കാൻ ചെന്ന സഹപാഠികളാണ് മൃതദേഹം കണ്ടതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് മദ്രസ അധികൃതർ കച്ചാർ പോലീസിൽ വിവരമറിയിച്ചു. വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. വിശദമായ അന്വേഷണത്തിനായി ജില്ലാ ഭരണകൂടം മദ്രസ സീൽ ചെയ്തു. മദ്രസയിലെ 13 ഓളം വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു.മരിച്ച കുട്ടിയുടെ സഹോദരനും ഇതേ മദ്രസയിലാണ് പഠിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മദ്രസയിൽ നിന്ന് ഒളിച്ചോടിയതിന് മുഖ്‌സിൻ റഹ്മാൻ ഖാൻ കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചിരുന്നു . ശേഷം വിദ്യാർത്ഥിയോട് ക്ഷമ ചോദിക്കാനും ആവശ്യപ്പെട്ടിരുന്നു.സംഭവമറിഞ്ഞ് വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ മദ്രസയിലെ അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതാണ് മുഖ്സിൻ റഹ്മാനെ പ്രകോപിപ്പിച്ചത് .
ഞായറാഴ്ച രാത്രി, മദ്രസയിൽ എല്ലാവരും ഉറങ്ങിയ ശേഷം , മുഖ്സിൻ റബിജുൽ ഹുസൈൻ ലാസ്‌കറിന്റെ കഴുത്ത് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിമാറ്റുകയായിരുന്നു . തുടർന്ന് ഇയാൾ ഒളിവിൽ പോയി. പോലീസ് വ്യത്യസ്ത സംഘം തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത് . പ്രതിക്കെതിരെ ഐപിസി സെക്ഷൻ 302 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും എസ്പി മഹത്ത കൂട്ടിച്ചേർത്തു.
Comments