തിരുവനന്തപുരം: കായംകുളം എം.എസ്.എം കോളേജ് അധികൃതർക്കെതിരെ കേരള സർവകലാശാല നടപടിയിലേക്ക്. വ്യജ ബികോം സർട്ടിഫിക്കറ്റ് നിർമ്മിച്ച് എംകോമിന് പ്രവേശനം നേടിയ നിഖിൽ തോമസിന് പ്രവേശനം നൽകിയ സംഭവത്തിലാണ് അധികൃതർതർക്കെതിരെ നടപടി സ്വീകരിക്കുന്നത്.
കോളേജ് പ്രിൻസിപ്പൽ, മാനേജർ, കോമേഴ്സ് വിഭാഗം മേധാവി, വകുപ്പിലെ മറ്റ് അദ്ധ്യാപകർ, കോളേജിൽ വിവരാവകാശ ഇൻഫർമേഷൻ ഓഫിസറുടെ ചുമതലയുള്ള അദ്ധ്യാപകൻ എന്നിവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ വൈസ്ചാൻസലറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. 15 ദിവസത്തിനകം ഉദ്യോഗസ്ഥർ വിശദീകരണം നൽകണം.
അതേസമയം കലിംഗ സർവകലാശാലയുടെ പേരിൽ നിർമ്മിച്ച വ്യജസർട്ടിഫിക്കറ്റ് സമർപ്പിച്ച നിഖിൽ തോമസിന്റെ പ്രവേശന നടപടിയിൽ കോളേജ് ഗുരുതര കൃത്യവിലോപം വരുത്തിയെന്നാണ് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട്. രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഐ.ക്യു.എ.സി ഡയറക്ടർ എന്നിവർ ചേർന്ന സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
പ്രവേശന സമയത്ത് കോളേജ് അഡ്മിഷൻ കമ്മിറ്റി സർവകലാശാലയുടെ നിർദ്ദേശ പ്രകാരമായിരുന്നില്ല പ്രവർത്തിച്ചിരുന്നത്. അതത് ഡിപ്പാർട്മെന്റുകളിലെ അദ്ധ്യാപകർ അഡ്മിഷൻ കമ്മിറ്റിയുടെ ഭാഗമാകണമെന്ന നിബന്ധന പാലിച്ചില്ല. ക്ലാസ് അദ്ധ്യാപകരും മറ്റ് വകുപ്പ് മേധാവികളും വിദ്യാർത്ഥികളുടെ യോഗ്യത പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടില്ല.
പ്രവേശന സമയത്ത് ഡിപ്പാർട്ട്മെന്റ്തല മേൽനോട്ടം യോഗങ്ങൾ എന്നിവ കൃത്യമായി നടന്നിട്ടില്ല. ഡിപ്പാർട്ട്മെന്റിലെ അദ്ധ്യാപകരുടെ കൂട്ടുത്തരവാദിത്വം ഉണ്ടായിട്ടില്ല. നിഖിലിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷ കൈകാര്യം ചെയ്യുന്നതിൽ വരെ വീഴ്ചയുണ്ടായി. എന്നിവയാണ് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്ന വീഴ്ചകൾ.
Comments