ബോക്‌സ് ഓഫീസ് റെക്കോർഡുകളിൽ പടയോട്ടം തുടരുകയാണ് രജനികാന്തിന്റെ ജയിലർ. രാജ്യമെമ്പാടും ആവേശകരമായി മാറുകയാണ് ചിത്രം. സംവിധായകൻ നെൽസൺ എന്ന് കേൾക്കുമ്പോൾ ആരാധകർ ഇനി ആദ്യം ഓർക്കുക രജനികാന്ത് ചിത്രം ജയിലർ തന്നെയായിരിക്കും. ശിവകാർത്തികേയൻ നായകനായ’ഡോക്ടർ’ 100 കോടിയിലെത്തിച്ച നെൽസൺ രജനികാന്തിന് ഇപ്പോൾ വമ്പൻ ഹിറ്റാണ് സമ്മാനിച്ചിരിക്കുന്നതെന്ന് അക്ഷരാർത്ഥത്തിൽ പറയാനാകും.
ലോകമെമ്പാടും ആരാധക വൃന്ദമുള്ള രജനികാന്തിന്റെ ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. കൂട്ടത്തിൽ മോഹൻലാൽ കൂടി എത്തിയപ്പോൾ ചിത്രം തരംഗമായി മാറി. സാധാരണക്കാരനായി തോന്നിപ്പിച്ച് കഥയിലുടനീളം മാസാകുന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലൂടെ വിനയനും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ചിത്രം കളക്ഷനിൽ റെക്കോഡുകൾ തകർത്ത് മുന്നേറുമ്പോൾ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവരികയാണ്.
ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് രജനികാന്ത് ആയിരിക്കുമെന്നതിൽ സംശയമില്ല. കാരണം ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത് രജനികാന്താണ്. എന്നാൽ രജനികാന്തിന്റെ ഇത്തവണത്തെ പ്രതിഫലം എത്രയെന്നറിഞ്ഞ് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. രജനികാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യനാകാൻ വാങ്ങിയത് 110 കോടിയാണെന്നാണ് റിപ്പോർട്ട്.
നായകനൊപ്പം ഇഞ്ചോടിഞ്ച് സ്ക്രീനിൽ നിറഞ്ഞാടിയ വർമ്മനാകാൻ വിനായകൻ വാങ്ങിയത് 35 ലക്ഷം രൂപയാണ്. ജയിലറിൽ അൽപ സമയത്തേക്കാണെങ്കിലും തീയറ്റർ അടക്കി ഭരിച്ച നടനാണ് മോഹൻലാൽ. അതിഥിയായി മാത്യൂസ് എന്ന ആരാധകർ ഏറ്റെടുത്ത കഥാപാത്രമാകാൻ മോഹൻലാൽ വാങ്ങിയത് 8 കോടിയാണ്. മറ്റൊരു അതിഥി താരമായെത്തിയ കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാറിനും നൽകിയത് എട്ടു കോടിയാണ്. തമന്ന കാവാലയ്യ എന്ന ഗാനരംഗത്തിനായി 3കോടിയാണ് വാങ്ങിയതെന്നും റിപ്പോർട്ടുണ്ട്. ബോളിവുഡ് താരം ജാക്കി ഷറോഫ് നാലു കോടിയും രമ്യ കൃഷ്ണൻ 80 ലക്ഷവുമാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. സുനിൽ 60 ലക്ഷം, വസന്ത് രവി 60 ലക്ഷം, റെഡിൻ കിംഗ്‌സ്‌ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം. സംവിധായകൻ നെൽസണ് പ്രതിഫലമായി നൽകിയത് 10 കോടിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
Comments