ചെന്നൈ: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ ആഗസ്റ്റ് 19 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിലായിരിക്കും കാറ്റ് വീശുക. ഈ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും ജാഗ്രത നിർദ്ദേശം
പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പിൽ പറയുന്നു.
നാളെ വടക്കൻ ആന്ധ്രാപ്രദേശ് തീരത്തും അതിനോട് ചേർന്ന മദ്ധ്യ ബംഗാൾ ഉൾക്കടൽ, വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന വടക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
അതേസമയം കേരള-കർണ്ണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ ഇന്ന് രാത്രി 11.30 വരെ കേരളാ തീരത്ത് 0.4 മുതൽ 1.2 മീറ്റർ വരെയും, തെക്കൻ തമിഴ്‌നാട് തീരത്ത് 0.4 മുതൽ 1.3 മീറ്റർ വരെയും ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Comments