ന്യൂയോർക്ക് ; ആധുനിക ചികിത്സാ രംഗത്ത് പുതുചരിത്രം രചിച്ച് ന്യൂയോർക്കിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്കയാണ് മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിൽ പിടിപ്പിച്ചത് . ന്യൂയോർക്കിലെ ലാങ്കോൺ ഹെൽത്തിലെ സർജറി വിഭാഗത്തിന്റെ പ്രഫസറും ചെയർമാനുമായ റോബർട്ട് മോണ്ട്‌ഗോമറിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ജീവിച്ചിരിക്കുന്ന രോഗികളിൽ നടത്താനുള്ള ഓപ്പറേഷനിലേക്കുള്ള നിർണായക ചുവടുവെപ്പാണിത് .വെന്റിലേറ്റർ പിന്തുണയിൽ 32 ദിവസത്തിന് ശേഷവും ഹൃദയമിടിപ്പ് നിലനിർത്തിയിരുന്ന 57 കാരനായ മൗറിസ് മില്ലറിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെച്ചത്.
കഴിഞ്ഞ മാസം 14 നായിരുന്നു ശസ്ത്രക്രിയ . ഒരു മാസമായി വൃക്ക ശരിയായി പ്രവർത്തിക്കുന്നുണ്ട്. രണ്ട് മാസത്തേക്ക് കൂടി അതിന്റെ പ്രവർത്തനം നിരീക്ഷിക്കുമെന്നും ഡോ. മോണ്ട്ഗോമറി പറഞ്ഞു. “ഈ അവയവം ശരിക്കും ഒരു മനുഷ്യാവയവം പോലെ പ്രവർത്തിക്കുകയാണ് ഇതുവരെ അത് അങ്ങനെയാണ് കാണപ്പെടുന്നത്, ” ഡോ. റോബർട്ട് മോണ്ട്ഗോമറി പറഞ്ഞു. മൗറിസിന്റെ വൃക്കയ്‌ക്ക് പകരം ജനിതകമാറ്റം വരുത്തിയ പന്നിയിൽ നിന്ന് ഒരൊറ്റ വൃക്ക മാറ്റി വച്ചു . അത് ഉടനടി പ്രവർത്തിക്കാനും ആരംഭിച്ചു .
“ഇത് എന്റെ സഹോദരൻ ആഗ്രഹിക്കുന്നതാണെന്ന് ഞാൻ കരുതുന്നു. ഞാൻ എന്റെ സഹോദരനെ അവർക്ക് വാഗ്ദാനം ചെയ്തു. അവൻ ഇനി മെഡിക്കൽ പുസ്തകങ്ങളിൽ ഉൾപ്പെടും, എന്നേക്കും ജീവിക്കും,” മൗറിസ് മില്ലറിന്റെ സഹോദരി മേരി മില്ലർ-ഡഫ് പറഞ്ഞു















