ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും അധികം മൊബൈൽ ഫോൺ നിർമ്മിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റാണ് ഇക്കാര്യം പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം മൊബൈൽ ഫോൺ കയറ്റുമതിയിൽ ഇന്ത്യ 23 ശതമാനം വാർഷിക വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്‌ക്ക് കീഴിൽ 2014-2022 കാലയളവിൽ ഇന്ത്യയിൽ 200 കോടി ഫോണുകൾ നിർമ്മിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വിപണിയിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ആവശ്യകതയും ഡിജിറ്റൽ സാക്ഷരതയുടെ വളർച്ചയും ഉത്പാദന രംഗത്ത് സർക്കാരിൽ നിന്ന് ലഭിക്കുന്ന പിന്തുണയുമാണ് നേട്ടത്തിന് പിന്നിലെ നിർണായക ഘടകങ്ങൾ. പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിന് വേണ്ടി തയാറാക്കിയ ഘട്ടം ഘട്ടമായുള്ള പരിപാടികൾ, മേക്ക് ഇൻ ഇന്ത്യ പദ്ധതി, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്, ആത്മനിർഭർ ഭാരത് തുടങ്ങി വിവിധ സർക്കാർ പദ്ധതികൾ ഈ നേട്ടത്തിന് കാരണമായി. മേൽപ്പറഞ്ഞ പദ്ധതികൾ ഇന്ത്യൻ മൊബൈൽ ഫോൺ നിർമ്മാണ രംഗത്തെ വലിയ കുതിച്ചുചാട്ടത്തിന് വഴിവെച്ചെതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
2022-ൽ രാജ്യത്ത് വിറ്റുപോയ മൊബൈൽ ഫോണുകളിൽ 98 ശതമാനവും പ്രാദേശികമായി നിർമ്മിച്ചവയാണ്. 2014 -ൽ ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇത് 19 ശതമാനമായിരുന്നു. ഇന്ത്യൻ വിപണിയിൽ വിൽപ്പന നടത്തുന്ന കമ്പനികളുടെ ഉത്പാദനം ഇന്ത്യയിൽ തന്നെ നടത്താൻ കേന്ദ്ര സർക്കാർ സാഹചര്യങ്ങൾ ഒരുക്കി നൽകിയിരുന്നു. ഇത് വലിയൊരു നയമാറ്റമാണ് രംഗത്ത് ഉണ്ടാക്കിയത്. ഇത് കൂടുതൽ തൊഴിൽ അവസരങ്ങളും നിക്ഷേപവും സൃഷ്ടിക്കുന്നതിന് സഹായകമായി.
Comments