തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. കൈതോലപ്പായ വിവാദത്തിൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഇതു സംബന്ധിച്ച് തെളിവുകൾ ഇല്ലെന്നും പോലീസ് റിപ്പോർട്ട് നൽകാനിരിക്കെ കൊച്ചിയിലെ ദേശാഭിമാനി ഓഫീസിൽ വച്ച് രണ്ടരക്കോടിയോളം രൂപ കൈതോലപ്പായയിൽ എത്തിച്ചത് പിണറായി വിജയനും പി. രാജീവുമാണെന്ന് കഴിഞ്ഞ ദിവസം ശക്തിധരൻ വെളുപ്പെടുത്തിയിരുന്നു. കരിമണൽ കർത്ത എന്നറിയപ്പെടുന്ന സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ കയ്യിൽ നിന്നും പിണറായി വിജയനു വേണ്ടി ലക്ഷങ്ങൾ ദേശാഭിമാനി ഓഫീസിൽ വാങ്ങി വെച്ചത് ദേശാഭിമാനി മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.വേണുഗോപാൽ ആണെന്നാണ് ശക്തിധരന്റെ പുതിയ വെളിപ്പെടുത്തൽ.
കരിമണൽ കമ്പനിയായ സി.എം.ആർ.എൽ നിന്നും മുഖ്യമന്ത്രിയുടെ മകൾക്ക് കോടികൾ മാസപ്പടിയായി ലഭിച്ചുവെന്നതിന്റെ തെളിവുകൾ സഹിതം പുറത്തു വന്നതിന് പിന്നാലെയാണ് മുമ്പും ശശിധരൻ കർത്ത പിണറായി വിജയന് പണം നൽകിയെന്നുള്ള കാര്യം ജി.ശക്തിധരൻ വെളിപ്പെടുത്തിയിരിക്കുന്നത്. മാസപ്പടിയിൽ ന്യായീകരിക്കുന്ന സിപിഎമ്മിനും ഇടത് മാദ്ധ്യമങ്ങൾക്കും വലിയ പ്രഹരമാണ് ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ കൂടിയായ ശക്തിധരന്റെ വെളിപ്പെടുത്തൽ. കരിമണൽ കർത്തയെ പരിചയപ്പെടുത്തിയത് പി. രാജീവ് ആണ്. ഒരു വമ്പൻ പാർട്ടി എത്താനുണ്ടെന്ന് പറഞ്ഞുകൊണ്ടിരുന്നു പി രാജീവ് കർത്തയെപ്പറ്റി വാചാലനായതെന്നും, എന്നാൽ അഞ്ചു ലക്ഷത്തിൽ താഴെ മാത്രമായിരുന്നു ഇയാൾ പണം നൽകിയതെന്നും ശക്തിധരൻ പറഞ്ഞു.
കോട്ടയം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അന്നത്തെ മന്ത്രി ടി.കെ-യ്‌ക്കു വേണ്ടി കൂട്ടായി പ്രവർത്തിച്ചിരുന്നു. ടികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അഭ്യുദയകാംക്ഷികൾ കൊണ്ടുവരുന്ന പണം ഏറ്റുവാങ്ങിയത് താനായിരുന്നുവെന്ന് ശക്തിധരൻ പറയുന്നു. പണം സമാഹരണത്തിലായിരുന്നാലും സ്ഥാനാർത്ഥിക്ക് വോട്ടു പിടിക്കാൻ ബലാത്സംഗ കഥ പൊട്ടിക്കുന്നതിലായാലും രാജീവിനുള്ള വൈഭവം സമാനതകൾ ഇല്ലാത്തതാണ്. എന്തും ചെയ്യും രാജീവ്. രണ്ടാം ദിവസം സമാഹരിച്ച പണം ലക്ഷ്യത്തിനപ്പുറമായതു കൊണ്ടാകാം ഇനി വരുന്നവരോട് തിരുവനന്തപുരത്തു എത്തിച്ചാൽ മതി എന്ന് പിണറായി സഖാവ് ചട്ടം കെട്ടിയതെന്നും ജി.ശക്തിധരൻ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
Comments