ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റിൽ കോഹ്ലി യുഗത്തിന് 15 വയസ്. ഒന്നര പതിറ്റാണ്ടായി നിറഞ്ഞു നിന്ന താരം ലോക ക്രിക്കറ്റിലെത്തിയ ദിവസമാണ് ഇന്ന്. 2008 ഓഗസ്റ്റ് 18-നാണ് വിരാട് കോഹ്ലി ലോക ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് ലോകം സാക്ഷ്യം വഹിച്ചത് മികച്ച ബാറ്റർമാരുടെ നിരയിലേക്ക് തന്റെ പേര് എഴുതിച്ചേർക്കുന്ന കോഹ്ലിയെയാണ്. ‘റൺ മെഷീൻ’, ‘കിംഗ് കോഹ്ലി’ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന താരം ക്രിക്കറ്റ് പ്രേമികളുടെ മനസിൽ ഇടം പിടിച്ചു.
15 കൊല്ലത്തെ രാജ്യാന്തര കരിയറിൽ സ്‌ട്രൈക്കിൽ നിൽക്കുമ്പോൾ റണ്ണിനായി കോഹ്ലി ഓടി തീർത്തത് 277 കിലോമീറ്ററുകളും നോൺ സ്‌ട്രൈക്കിൽ 233 കിലോമീറ്ററുമാണ് ഇത്തരത്തിൽ ക്രീസിൽ മാത്രം ഇന്ത്യയുടെ കിംഗ് കോഹ്ലി ഓടി തീർത്തത് 510 കിലോമീറ്ററുകൾ. 15 വർഷം കൊണ്ട് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് 25582 റൺസും 76 സെഞ്ച്വറികളുമാണ് കോഹ്ലി തന്റെ പേരിൽ എഴുതിചേർത്തത്.
ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിനത്തിലൂടെയായിരുന്നു കോഹ്ലിയുടെ ഇന്ത്യൻ ടീമിലേക്കുള്ള അരങ്ങേറ്റം. 2008-ലെ അണ്ടർ 19 ലോകകപ്പ് കിരീടത്തിന് പിന്നാലെയാണ് ഇത്. നിരവധി രാജ്യാന്തര റെക്കോർഡുകളും പുരസ്‌ക്കാരങ്ങളും ഇന്ന് കോഹ്ലിയുടെ പേരിലുണ്ട്. ലോക ക്രിക്കറ്റിൽ കൂടുതൽ റൺസ്, ഏകദിന റൺസ്, രാജ്യാന്തര ടി-20 റൺസ്, കൂടുതൽ ഡബിൾ സെഞ്ചുറികൾ, കൂടുതൽ സെഞ്ച്വറികൾ, കൂടുതൽ അർദ്ധസെഞ്ച്വറികൾ, കൂടുതൽ ഐസിസി ചാമ്പ്യൻഷിപ്പ് റൺസ്, കൂടുതൽ ഐസിസി പുരസ്‌കാരങ്ങൾ, കൂടുതൽ പ്ലെയർ ഓഫ് ദി മാച്ച്, കൂടുതൽ പ്ലെയർ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങൾ എന്നിവ കോലിയുടെ പേരിലാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ 111 മത്സരങ്ങളിൽ നിന്നായി 29 സെഞ്ചുറികളും 29 അർദ്ധസെഞ്ച്വറികളും കോഹ്ലിയുടെ പേരിലുണ്ട്. 275 ഏകദിനങ്ങളിൽ 46 സെഞ്ച്വറികളും 65 അർദ്ധസെഞ്ച്വറികളുമായി 12898 റൺസാണ് ‘റൺമെഷിൻ’ സ്വന്തമാക്കിയത്. 115 ടി-20കളിൽ നിന്നും ഒരു സെഞ്ച്വറിയും 37 അർദ്ധസെഞ്ച്വറികളും സഹിതം 4008 റൺസും കോഹ്ലി തന്റെ പേരിനൊപ്പം കൂട്ടിച്ചേർത്തു. ഐപിഎല്ലിലെ മത്സരങ്ങളിലും താരത്തിന്റെ പ്രകടനം കണ്ണഞ്ചിപ്പിക്കുന്നതാണ്. 237 മത്സരങ്ങളിൽ നിന്നായി 7263 റൺസാണ് കോഹ്ലി സമ്പാദിച്ചത്.
15 കൊല്ലത്തെ പ്രകടനത്തോടെ ലോക ക്രിക്കറ്റിൽ കോഹ്ലി തന്റെ പേര് സുവർണ്ണ ലിപികളിൽ കൊത്തിവെച്ചിരിക്കുകയാണ്. അരങ്ങുണർത്തുന്ന താരത്തിന് 15 കൊല്ലങ്ങൾ പൂർത്തിയാക്കിയാക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ പൊൻ കീരിടം നൽകുകയാണ് ആരാധകർ.















