ന്യൂഡൽഹി: വളരെക്കാലമായി ഡൽഹി അവഗണിക്കപ്പെട്ടിരുന്നുവെന്നും എന്നാൽ ഇപ്പോൾ ജി20 ഉച്ചകോടി വന്നതോടെ സ്ഥിതി മാറിയെന്നും ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന പറഞ്ഞു. ഉച്ചകോടിക്ക് വേണ്ടി മാത്രമല്ല, ഭാവിയിൽ ഇത്തരം എന്ത് പരിപാടി വന്നാലും നഗരം അതിനെല്ലാം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ജി 20 ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന ഒരുക്കങ്ങളെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നഗരം വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി നഗരത്തിൽ നിരവധി ജലധാരകളും ശിൽപങ്ങളും സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്തംബർ 9, 10 തീയതികളിലാണ് ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ജി-20 ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയുടെ പ്രധാന വേദി പ്രഗതി മൈതാനിയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത കൺവെൻഷൻ കോംപ്ലക്സായിരിക്കും. ഇതിന് മുന്നോടിയായി നഗരത്തിൽ കനത്ത മഴ മൂലമുണ്ടാകുന്ന വെള്ളക്കെട്ട് നേരിടാൻ അടിയന്തര പദ്ധതി തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പിനും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും നിർദ്ദേശം നൽകിയതായി എൽജി ഓഫീസ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.
ലഫ്റ്റനന്റ് ഗവർണർ അടുത്തിടെ ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തിയിരുന്നു. പിഡബ്ല്യുഡി, എംസിഡി, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി, ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ്, പരിസ്ഥിതി, വനം വകുപ്പ് എന്നീ ഏജൻസികളുടെ തലവന്മാരുമായി ഗവർണർ യോഗം ചേർന്നിരുന്നു.
നഗരതതിൽ ഭിത്തികളും തൂണുകളും മെട്രോ തൂണുകളും വാണിജ്യ-രാഷ്ട്രീയ സംഘടനകൾ പോസ്റ്ററുകളും ചുവരെഴുത്തുകൾ വികൃതമാക്കന്ന പ്രശ്നം യോഗത്തിൽ ഉയർന്നു. ജില്ലാ മോണിറ്ററിങ് കോ-ഓർഡിനേറ്റർമാരോട് ഇക്കാര്യം കർശനമായി കൈകാര്യം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. മഹിപാൽപൂരിലെ റാഡിസൺ ബ്ലൂ, ന്യൂ ഫ്രണ്ട്സ് കോളനിയിലെ സൂര്യ ഹോട്ടൽ, നെഹ്റു പ്ലേസിലെ ഇറോസ് ഹോട്ടൽ, ഹോട്ടൽ ലളിത്, ഹയാത്ത് റീജൻസി തുടങ്ങിയ ചില ഹോട്ടലുകളുടെ പരിസരങ്ങളുടെ നവീകരണവും യോഗത്തിൽ ഉയർന്നിരുന്നു.
Comments