ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വളർത്തു മൃഗങ്ങൾക്കു നേരെ വീണ്ടും വന്യജീവി ആക്രമണം. മൂന്നാർ കന്നിമല ലോവർ ഡിവിഷനിലാണ് കടുവയുടെ ആക്രമണത്തിൽ കറവ പശുക്കൾ ചത്തത്. പ്രദേശവാസിയായ അയ്യാദുരൈയുടെ രണ്ട് കന്നുകാലികളാണ് ചത്തത്. കഴിഞ്ഞ നാല് വർഷത്തിനിടെ ഇവിടെ മുപ്പതിലധികം പശുക്കളെയാണ് വന്യജീവികൾ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മേയാൻ വിട്ട പശുക്കൾ തിരികെ എത്താതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തറിയുന്നത്. ലയത്തിന് സമീപത്തായി തേയില തോട്ടത്തിൽ പശുക്കളുടെ ജഡം കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇവിടെ വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. ജഡം ഇവിടെ നിന്നും നീക്കം ചെയ്യാതിരുന്നതിനെ തുടർന്ന് വീണ്ടും ഭക്ഷിക്കാനെത്തിയ കടുവയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിരുന്നു.
ഉപജീവനമാർഗ്ഗങ്ങളിൽ ഒന്നായ കന്നുകാലികൾ വന്യജീവി ആക്രമണത്തിൽ നഷ്ടമാകുമ്പോൾ തൊഴിലാളികളുടെ മുന്നോട്ടുള്ള ജീവിതം വഴി മുട്ടുന്നുവെന്ന പരാതിയും വ്യാപകമാണ്. പ്രദേശത്ത് ആരും ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്ന് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രിയിൽ പ്രത്യേക പട്രോളിംഗ് നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
Comments