പണമല്ല മറിച്ച് സമയമാണ് കുട്ടികൾക്കായി ഉണ്ടാക്കേണ്ടതെന്നും അവരാണ് ഭാവിയുടെ വെളിച്ചമെന്ന് ഇൻഫോസിസ് ഫൗണ്ടേഷൻ സ്ഥാപക സുധ മൂർത്തി. ഊർജസ്വലതയോടെ,. ഒരു രാഷ്‌ട്രത്തിന്റെ വളർച്ചയിൽ കുട്ടികൾ വഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. നാളെയുടെ പ്രകാശം വഹിക്കുന്നവരാണ് കുട്ടികൾ. സമയമില്ലെന്ന് പറയുന്ന കാലത്താണ് നാം ജീവിക്കുന്നത്. ജോലിക്ക് പോകുന്നതിനാൽ മാതാപിതാക്കൾക്ക് കുട്ടികൾക്കൊപ്പമിരുന്ന് സംസാരിക്കാൻ നേരമില്ലാതായി. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വൻ വിപത്തുകൾക്കാകും വഴിവെക്കുക. കടുത്ത മത്സരങ്ങൾ നിലനിൽക്കുന്ന ലോകത്താണ് ഓരോരുത്തരും ജീവിക്കുന്നത്.
ഈ സാഹചര്യങ്ങളെ എപ്രകാരം തരണം ചെയ്യണമെന്ന് ഒരു പക്ഷേ അവർക്ക് അറിയണമെന്നില്ല. അവർക്ക് സ്വയം താങ്ങാനായെന്നുവരില്ല. എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് പലപ്പോഴും തിരിച്ചറിയാൻ പറ്റിയെന്നു വരില്ല. അതുകൊണ്ട് തന്നെ എല്ലാ മാതാപിതാക്കളോടും ഞാൻ താണപേക്ഷിക്കുന്നു, പണമല്ല നിങ്ങൾ കുട്ടികൾക്കുവേണ്ടി ഉണ്ടാക്കേണ്ടത്, സമയമാണ്. വിഷമിക്കരുത്, ഞങ്ങൾ ഒപ്പമുണ്ട് എന്ന് അവരോട് പറയണം, അതിന് സമയം കണ്ടെത്തണം. അവർക്ക് പിന്തുണ നൽകി കൊണ്ടേയിരിക്കുക. അവരത് വിശ്വസിക്കുന്നതുവരെ ഒപ്പം നിൽക്കുക. ആ പരസ്പരം വിശ്വാസം എല്ലായ്പ്പോഴും നമുക്കാവശ്യമാണ്- സുധാ മൂർത്തി പറഞ്ഞു.
കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടംബത്തിലേക്ക് ചേക്കേറിയതും കുട്ടികളെയും അവരുടെ വളർച്ചയെയും ബാധിച്ചിട്ടുണ്ട്. അനുഭവ സമ്പത്തിനുടമകളായ മുത്തശ്ശനും മുത്തശ്ശിയും കുട്ടികൾക്കൊപ്പമായിരുന്നു കുട്ടികൾ പണ്ടുകാലത്ത് താമസിച്ചിരുന്നത്. നല്ലതും ചീത്തയായതുമായ, സന്തോഷവും ദുഃഖവും നിറഞ്ഞ, പ്രതീക്ഷകളും പ്രതിസന്ധികളുമുള്ള ജീവിതാനുഭവങ്ങൾ അവർക്കുണ്ടായിരുന്നു. അത്തരം ജീവിതാനുഭവങ്ങൾ അഭിമുഖീകരിച്ചതിന്റെ അനുഭവ പശ്ചാത്തലത്തിൽ നിന്നും അവർ തങ്ങളുടെ പേരക്കുട്ടികൾക്ക് ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകിയിരുന്നു. കുട്ടികൾക്ക് തങ്ങളുടെ ജീവിതത്തിൽ അത് വലിയ സഹായകമായിരുന്നു.
എന്നാൽ ഇന്ന് അതല്ല സ്ഥിതി. ഇന്ന് സാമ്പത്തികാവസ്ഥ മാറി. കുടുംബത്തിന്റെ ഘടന തകർന്നു. ഭാര്യയും ഭർത്താവും ഒന്നോ േേരണ്ടാ കുട്ടികളും മാത്രമടങ്ങുന്നതായി കുടുംബത്തെ നമ്മൾ പുനർനിർവചിച്ചു. പേരക്കുട്ടികൾക്ക് മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും നഷ്ടമായി. അവർക്ക് തിരിച്ചും ആ നഷ്ടമുണ്ടായി. ജീവിതശൈലി മാറി. മുത്തശ്ശനും മുത്തശ്ശിമാരുമൊക്കെ ടിവി സീരിയലിൽ മുഴുകുന്ന ശീലമുള്ളവരായി മാറിയെന്നും സുധാ മൂർത്തി പറഞ്ഞു.
നിത്യ യൗവനത്തിൽ ജീവിക്കണമെങ്കിൽ വായനയെ ചേർത്തുപിടിക്കണമെന്നും അവർ വ്യക്തമാക്കി. നമ്മുടെ മുടിയിഴകൾ നരച്ചുതുടങ്ങുമ്പോഴോ, നമ്മുടെ ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം എടുക്കുമ്പോഴോ അല്ല നമുക്ക് പ്രായമായിത്തുടങ്ങുന്നതെന്നും, എല്ലായ്പ്പോഴും വായനയെ ചേർത്തുപിടിക്കുന്നുവെങ്കിൽ യൗവനം നിങ്ങളെ വിട്ടുപോവില്ലെന്നും സുധാ മൂർത്തി പറഞ്ഞു. രണ്ട് തരത്തിലാണ് നമുക്ക് പ്രായമാവുന്നത്. ഒന്നാമതായി കൂടുതൽ സമയവും കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നവർക്ക് പെട്ടെന്ന് പ്രായമാവും. ‘എന്റെയൊക്കെ കുട്ടിക്കാലത്ത്’ എന്ന് പറഞ്ഞുതുടങ്ങുന്നതോടെ നിങ്ങൾക്ക് പ്രായമായിത്തുടങ്ങുകയായി. എന്നുതൊട്ട് വായന നിർത്തുന്നുവോ അതോടെ പ്രായമായിത്തുടങ്ങുന്നു- സുധാ മൂർത്തി കൂട്ടിച്ചേർത്തു.
Comments