ന്യൂഡൽഹി:ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിന് ശേഷം ആഗോളതലത്തിൽ തന്നെ ഏറെ ചർച്ചയാകാൻ പോകുന്നത് ഇന്ത്യ അതിനായി ചെലവഴിച്ച തുകയെ കുറിച്ചാണ്. ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിംഗ് ദിവസം ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌കിന്റെ ട്വിറ്റ് തന്നെ ഇതിന്റെ സൂചനയാണ്.
ക്രിസ്റ്റഫർ നോളന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ ഇന്റർസ്റ്റെല്ലാറും ‘ ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യത്തിന്റെയും ബജറ്റ് താരതമ്യം ചെയ്താണ് മസ്‌ക് ട്വിറ്റ് ചെയ്തത്. ചന്ദ്രയാൻ -3 ന് 75 മില്യൺ ഡോളർ ഇന്ത്യ ചെലവഴിച്ചപ്പോൾ ഇന്റർസ്റ്റെർ സിനിമയുടെ ബജറ്റ് 165 മില്യൺ ഡോളർ എന്നാണ് മസ്‌ക് കുറിച്ചത്. അതായത് ഇന്ത്യൻ കറൻസി മൂല്യത്തെ അടിസ്ഥാനമാക്കിയാൽ ചന്ദ്രയാൻ വിജയകരമായി പൂർത്തിയാക്കാൻ ഇന്ത്യ ഉപയോഗിച്ചത് വെറും 615-കോടി രൂപയാണ്. ക്രിസ്റ്റഫർ നോളൻ ഒരു സിനിമയ്‌ക്ക് മാറ്റിവെച്ചത് 1000 കോടി രൂപയും.
റഷ്യയുടെ ദൗത്യം പരാജയപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ്, ഇന്ത്യയുടെ ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കുന്നത്. അതിനാൽ തന്നെ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ സസൂക്ഷമമാണ് മിഷൻ ഉറ്റുനോക്കുന്നത്. റഷ്യയുടെ ലൂണ 25 മിഷനുമായി ഇന്ത്യ നേരിട്ട് മത്സരിക്കുകയായിരുന്നു യഥാർത്ഥത്തിൽ. റഷ്യ ചാന്ദ്രദൗത്യത്തിന്റെ ബജറ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഏകദേശം 1,600 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചത് എന്നാണ് സൂചന.
ഇന്ത്യയുടെ ചന്ദ്രയാൻ- 3 കുറഞ്ഞ ബജറ്റിൽ സാക്ഷാത്കരിച്ചതിലൂടെ ഐഎഎസ്ആർഒയുടെ അർപ്പണബോധവും കാര്യക്ഷമതയും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ചന്ദ്രയാൻ -3 ന്റെ ആകെ ചെലവ് 615 കോടിയാണെന്ന് 2020 ൽ തന്നെ അന്നത്തെ ഐസ്ആർഒ ചെയർമാനായിരുന്നു കെ ശിവൻ വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രൊപ്പൽഷനായി 250 കോടിയും വിക്ഷേപണ ചെലവുകൾക്കായി 365 കോടിയും ഉൾപ്പെടുന്നു.
ഹോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു 2015ൽ പുറത്തിറങ്ങിയ സ്റ്റാർ വാർസ് ദ ഫോഴ്സ് അവേക്കൻസ്. ഏകദേശം 3692 കോടി രൂപയാണ് ഈ ചിത്രത്തിന്റെ ബജറ്റ്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം ആറിലൊന്ന് ബജറ്റ് മാത്രമേ ചന്ദ്രയാൻ-3 ന് ചെലവായിട്ടുള്ളൂ. 700 കോടിയോളം നിർമ്മാണ ചെലവിൽ പുറത്തിറങ്ങിയ ബോളിവുഡ് ബ്രഹ്‌മാണ്ഡ ചിത്രമായ ആദിപുരുഷിനേക്കാൾ ചെലവ് കുറവാണ് ഇന്ത്യയുടെ അഭിമാനമായ ചാന്ദ്ര ദൗത്യത്തിന് എന്ന് ചുരുക്കം.
Comments