സിയോൾ: ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള എത്തിക്കാനുള്ള ഉത്തര കൊറിയയുടെ രണ്ടാം ശ്രമവും പരാജയപ്പെട്ടു. റോക്കറ്റ് ബൂസ്റ്ററിന്റെ മൂന്നാം ഘട്ടത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് വിക്ഷേപണം പരാജയപ്പെട്ടതെന്ന് ഉത്തര കൊറിയൻ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ തങ്ങൾ ഉദ്യമത്തിൻ നിന്നും പിൻമാറില്ലെന്നും ഒക്ടോബറിൽ വീണ്ടും ശ്രമിക്കുമെന്നും ഉത്തക കൊറിയ ബഹിരാകാശ അധികൃതർ പറയുന്നു.
യുഎസ്, ദക്ഷിണ കൊറിയൻ സൈനികരുടെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ചാര ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിൽ എത്തിക്കുന്നത്. മെയ് മാസത്തിലാണ് ഇതിനുള്ള ആദ്യ ശ്രമം ഉത്തക കൊറിയ നടത്തിയത്. ചൊലിമ-1 റോക്കറ്റ് ഒടുവിൽ കടലിൽ പതിക്കുകയായിരുന്നു. സോഹെ സാറ്റലൈറ്റ് ലോഞ്ചിംഗ് ഗ്രൗണ്ടിൽ നിന്നാണ് ചാര ഉപഗ്രഹം കുതിച്ച് ഉയർന്നത്. വൻ ആണവായുധ ശേഖരമുള്ള രാജ്യം കൂടിയാണ് ഉത്തര കൊറിയ.
ഉത്തരകൊറിയയുടെ ബഹിരാകാശ ഏജൻസിയായ നാഡ വീണ്ടും ഉപഗ്രഹ വിക്ഷേപണവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാകുന്നുണ്ട്. ഒക്ടോബറിൽ മൂന്നാമത്തെ രഹസ്യാന്വേഷണ ഉപഗ്രഹ വിക്ഷേപണം നടത്താൻ കിം ജോങ് ഉൻ ഉത്തരവിട്ടതായി സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
ഉത്തര കൊറിയയുടെ ആവർത്തിച്ചുള്ള മിസൈൽ വിക്ഷേപണം പ്രാദേശിക സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ജാപ്പനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്‌സുനോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തു. റോക്കറ്റിന്റെ ഭാഗങ്ങൾ മഞ്ഞക്കടൽ, കിഴക്കൻ ചൈനാ കടൽ, പസഫിക് സമുദ്രം എന്നിവിടങ്ങളിൽ പതിച്ചതായി മാറ്റ്‌സുനോ പറഞ്ഞു. ഉത്തരകൊറിയയുടെ ചാര ഉപഗ്രഹ വിക്ഷേപണം യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാണെന്ന് വൈറ്റ് ഹൗസ് അപലപിച്ചു.
ഭൂനിരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഉത്തര കൊറിയ ഒന്നിലധികം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 2016-ൽ രണ്ടെണ്ണം ഭ്രമണപഥത്തിൽ വിജയകരമായി എത്തിച്ചതായും നാഡ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇത് എന്തെങ്കിലും പ്രക്ഷേപണം ഭൂമിയിലേക്ക് അയച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും പുറംലോകത്തിന് ലഭിച്ചിട്ടില്ല.
Comments