തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതിയെ സംസ്ഥാന സർക്കാരിന്റെ പദ്ധതിയാക്കി മാറ്റാൻ ശ്രമം. കേന്ദ്ര സർക്കാർ രാജ്യത്തുടനീളം നടപ്പിലാക്കാൻ ശ്രമിക്കുന്ന സമാർട്ട് മീറ്റർ പദ്ധതി പുനരാവിഷ്‌കരിക്കാനാണ് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. കേന്ദ്ര സർക്കാർ നിർദ്ദേശിച്ച ടോട്ടക്‌സ് മാതൃക ഒഴിവാക്കി കുറഞ്ഞ ചിലവിൽ വൈദ്യുതി സമാർട്ട് മീറ്റർ സ്ഥാപിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചത്. 3 ലക്ഷത്തിൽ താഴെ സ്മാർട്ട് മീറ്ററുകളാണ് ഇപ്രകാരം സർക്കാർ സ്ഥാപിക്കുക. ആദ്യഘട്ടത്തിൽ വ്യവസായ, വാണിജ്യ ഉപയോക്താക്കളാണ് സമാർട്ട് മീറ്റർ സ്ഥാപിക്കേണ്ടി വരിക. കേന്ദ്ര പദ്ധതി പ്രകാരം 37 ലക്ഷം മീറ്ററുകൾ സംസ്ഥാനത്ത് സ്ഥാപിക്കേണ്ടി വരും.
സംസ്ഥാന സർക്കാർ പദ്ധതിയാണ് നടപ്പിലാക്കുന്നതിനാൽ പദ്ധതി നടപ്പാക്കാനുളള കേന്ദ്ര സർക്കാരിന്റെ 9000 കോടി ഗ്രാന്റ് ലഭിക്കില്ല. കേന്ദ്രം നിർദേശിച്ച ടോട്ടക്‌സ് (ടോട്ടൽ എക്‌സ്‌പെൻഡിച്ചർ) പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് സിപിഎം കേന്ദ്ര കമ്മിറ്റിയും സിഐടിയുവും പോലുളള സംഘടനകൾ എതിർത്തിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യമാണ് പുതിയ സംവിധാനം അനുസരിച്ച് സ്മാർട് മീറ്റർ നിർമിക്കുക. ബില്ലിങ്, അനുബന്ധ സേവനങ്ങൾ എന്നിവയ്‌ക്കുള്ള സോഫ്റ്റ്വെയർ വൈദ്യുതി ബോർഡ് തന്നെ രൂപപ്പെടുത്തും. കെ ഫോൺ പദ്ധതിയിൽ ബോർഡിന് സൗജന്യമായി ലഭ്യമാകുന്ന ഫൈബർ ഒപ്റ്റിക് കേബിൾ ഉപയോഗിച്ച് ആശയവിനിമയം നടത്താം. ബോർഡിന്റെ ഡേറ്റ സെന്റർ ഉപയോഗിച്ച് ഡേറ്റ സ്റ്റോറേജും നടത്താം. പഴയ മീറ്റർ മാറ്റി സ്മാർട് മീറ്റർ സ്ഥാപിക്കുന്ന ജോലി ബോർഡ് ജീവനക്കാർ തന്നെ നടത്തും. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.എൻ.ബാലഗോപാൽ, ഊർജ അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, വൈദ്യുതി ബോർഡ് ചെയർമാൻ രാജൻ ഖൊബ്രഗഡെ, ധന പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Comments