മധുര: മധുരൈ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം 10 ആയി. ട്രെയിനിലെ സ്റ്റേഷണറി കമ്പാർട്ടുമെന്റിനുള്ളിലാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് യാത്രക്കാർ ട്രെയിനിനുള്ളിൽ വച്ച് കാപ്പി ഉണ്ടാക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
അപകടത്തിൽപ്പെട്ടവരുടെ വിയോഗത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവും ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി. ”മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലുണ്ടായ ദാരുണമായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ” രാഷ്‌ട്രപതി ട്വീറ്റ് ചെയ്തു.
Deeply pained to learn about the tragic loss of lives in a fire accident in a stationary train near Madurai junction, Tamil Nadu. I express my heartfelt condolences to the bereaved families and pray for the speedy recovery of the injured.
— President of India (@rashtrapatibhvn) August 26, 2023
അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ദക്ഷിണ റെയിൽവേ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 3 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്നാണ് 65 യാത്രക്കാരുമായി ‘പ്രൈവറ്റ് പാർട്ടി കോച്ച്’ എത്തിയത്. ഉത്തർപ്രദേശ് സ്വദേശികളാണ് കൊല്ലപ്പെട്ടത്. ട്രെയിനിലെ അവസാനത്തെ റിസർവേഷൻ കോച്ചിനാണ് തീപിടിച്ചത്. പരിക്കേറ്റവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല.
തീ അണച്ച ശേഷം, കമ്പാർട്ടുമെന്റിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇവരിൽ ആറ് പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 80-കാരിയായ വയോധികയും അവരുടെ 22-കാരിയായ കൊച്ചുമകളും ഉൾപ്പെട്ടതായാണ് വിവരം.
ഗ്യാസ് സിലിണ്ടറുകൾ, പടക്കങ്ങൾ, ആസിഡ്, മണ്ണെണ്ണ, പെട്രോൾ, തെർമിക് വെൽഡിംഗ്, സ്റ്റൗ, സ്‌ഫോടകവസ്തുക്കൾ തുടങ്ങിയ കത്തുന്ന വസ്തുക്കളും സ്‌ഫോടക വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോകുന്നത് 1989 ലെ റെയിൽവേ നിയമത്തിലെ 67,164, 165 വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. റെയിൽവേ നിയമപ്രകാരം സ്വകാര്യ ടൂറിസ്റ്റ് പാർട്ടികൾ തങ്ങളുടെ യാത്രയ്‌ക്കിടെ ഇത്തരം അപകടകരമായ വസ്തുക്കൾ കൊണ്ടുപോകില്ലെന്ന് റെയിൽവേ രേഖാമൂലം അറിയിക്കണം. സംഭവത്തിൽ റെയിൽവേ സേഫ്റ്റി കമ്മീഷണർ വിശദമായ അന്വേഷണം നടത്തുമെന്ന് ദക്ഷിണ റെയിൽവേ ചീഫ് പിആർഒ പറഞ്ഞു.
Comments