തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ 60 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കി കെഎസ്ആർടിസി സ്വിഫ്റ്റ്. ആധുനിക സൗകര്യങ്ങളടങ്ങിയ ഇലക്ട്രിക് സ്മാർട്ട് ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 104 കോടി രൂപ മുടക്കി 113 ഇലക്ട്രിക് ബസുകളിൽ പൊതുഗതാഗത വകുപ്പിന് കൈമാറുന്നതിന്റെ ഭാഗമായാണ് 60 ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തത്.
തിരുവനന്തപുരം നഗരസഭാ പരിധിക്കുള്ളിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായിട്ടാണ് 60 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കിയിരിക്കുന്നത്. കൂടാതെ കെഎസ്ആർടിസിഫ്റ്റ് ഡ്രൈവർമാരുടെ ഡെപ്പോസിറ്റ് തുക ഉപയോഗിച്ചുകൊണ്ട് തുടങ്ങിയ ഹൈബ്രിഡ് സ്മാർട്ട് ബസിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമ്മിശ്രമായി ഇടപെട്ടാണ് സ്മാർട്ട്സിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ ഇതിലൂടെ മാറ്റാൻ കഴിയും. ഡീസൽ വാഹനങ്ങൾ ക്രമാനുഗതമായി ഒഴിവാക്കി പകരം ഹരിത വാഹനങ്ങൾ കൊണ്ടുവരുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. സ്മാർട്ട് സിറ്റി പദ്ധതികളുടെ നടത്തിപ്പിനായി 500 കോടിയോളം രൂപയാണ് കേന്ദ്രസർക്കാർ സംസ്ഥാന വിഹിതമായി അനുവദിക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാൽ, ഗതാഗത മന്ത്രി ആൻറണി രാജു, ഭക്ഷ്യമന്ത്രി ജി.ആർ അനിൽ, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഉദ്ഘാടനത്തിനുശേഷം മന്ത്രിമാർ ഇലക്ട്രിക് ബസിൽ കിള്ളിപ്പാലം മുതൽ സെക്രട്ടറിയേറ്റ് വരെ സഞ്ചരിച്ചു.
Comments