തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകൾ കൊടും വരൾച്ചയിലേയ്‌ക്ക്. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകൾ പ്രകാരം 48 ശതമാനം കുറവ് മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. കഴിഞ്ഞ 100 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് മാസം ഈ വർഷമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ടുകൾ പറയുന്നത്. ഓഗസ്റ്റ് മാസത്തിൽ സാധാരണയായി ലഭിക്കുന്നതിനെക്കാൾ 30 മുതൽ 33 ശതമാനം കുറവ് മഴയാണ് ഇക്കൊല്ലം ലഭിച്ചത്. 2005-ലായിരുന്നു ഇത്തരത്തിൽ മഴ കുറഞ്ഞ ഓഗസ്റ്റ് മാസം ഉണ്ടായത്.
സംസ്ഥാനത്ത് മഴ കുറയാൻ കാരണം എൽനിനോ പ്രതിഭാസമാണെന്നാണ് വിലയിരുത്തൽ. സംസ്ഥാനം കൊടും ചൂടിലേയ്‌ക്കും വരൾച്ചയിലേയ്‌ക്കും പോകുമ്പോൾ മഴക്കണക്കുകൾ ആശങ്ക ഉയർത്തുന്നതാണെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കേരളത്തിൽ സെപ്തംബർ മൂന്നാം ആഴ്ചവരെ മാത്രമാണ് മൺസൂൺ സമയം. ഈ മൂന്ന് ആഴ്ചക്കുള്ളിൽ ആവശ്യത്തിന് മഴ ലഭിച്ചാൽ നിലവിലെ പ്രശ്‌നങ്ങൾക്ക് അറുതി വരും. ഈ മാസം 94 മുതൽ 96 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ഓഗസ്റ്റ് മാസത്തിൽ ആകെ മഴയുടെ ആറ് ശതമാനം മാത്രമാണ് പത്തനംതിട്ടയിൽ ലഭിച്ചത്. പാലക്കാട് ഏഴ് ശതമാനവും മലപ്പുറം തൃശൂർ എന്നിവിടങ്ങലിൽ 10 ശതമാനവുമാണ് മഴ ലഭിച്ചത്. പാലക്കാട് ഉൾപ്പടെയുള്ള ജില്ലകളിലായിരിക്കും കൊടും വരൾച്ച അനുഭവപ്പെടുക. പാലക്കാട് ജില്ലയിലെ താപനില 36 ഡിഗ്രിയായി ഉയർന്നിരിക്കുകയാണ്. ജലാശങ്ങളിൽ ജലനിരപ്പ് കുറഞ്ഞതോടെ കൃഷിയിടങ്ങളിലും വരൾച്ച രൂക്ഷമായിരിക്കുകയാണ്. ഇതോടെ പാലക്കാടിന്റെ അതിർത്തി ഗ്രാമങ്ങളിലെ കർഷകരും ആശങ്കയിലാണ്.
Comments