ഒരുകാലത്ത് മലയാള സിനിമയിൽ നിറസാന്നിദ്ധ്യമായിരുന്നു നടൻ ടിപി മാധവൻ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകൾക്കൊപ്പവും നടൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണ്. വളരെയധികം അവശത അനുഭവിച്ചാണ് ടി.പി മാധവൻ തന്റെ ജീവിതം കഴിച്ചുക്കൂട്ടുന്നത്. പത്തനാപുരത്തെ ഗാന്ധിഭവനിലെ അന്തേവാസിയാണ് അദ്ദേഹം. നടന്റെ അവസ്ഥയെ കുറിച്ച് നേരത്തെയും വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും ഒരു തരത്തിലുള്ള സഹായവും മാധവനെ തേടിയെത്തിയില്ല. സിനിമാ രംഗത്ത് നിന്നോ സാംസ്‌കാരിക വകുപ്പിൽ നിന്നോ ആരും അദ്ദേഹത്തെ കാണാൻ പോലും എത്തിയിരുന്നില്ല. ഇപ്പോഴിതാ, ഗാന്ധിഭവൻ തന്നെ പുറത്തുവിട്ട വീഡിയോയിലാണ് നടന്റെ ദയനീയാവസ്ഥ വെളിപ്പെടുന്നത്.
താര സംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു ടി.പി മാധവൻ. എന്നാൽ പതിറ്റാണ്ടുകളായി മലയാള സിനിമ ലോകത്ത് സജീവമായ ടിപി മാധവനെ കാണാൻ വിരലിൽ എണ്ണാവുന്ന സിനിമ പ്രവർത്തകർ മാത്രമാണ് ഇതുവരെ വന്നതെന്ന് ഗാന്ധി ഭവൻ അധികൃതർ പറയുന്നു. നടൻ സുരേഷ് ഗോപിയും പത്തനാപുരത്തിന്റെ എംഎൽഎ കൂടിയായ കെ.ബി. ഗണേഷ്‌കുമാറും മാത്രമാണ് ഇടയ്‌ക്കിടെ വന്ന് അദ്ദേഹത്തിന്റെ കാര്യങ്ങൾ അന്വേഷിക്കുക. നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും, ജയരാജ് വാര്യർ, മധുപാൽ ഇങ്ങനെ ചുരുക്കം പേർ അദ്ദേഹത്തിന്റെ അവസ്ഥയറിഞ്ഞപ്പോൾ കാണാൻ വന്നിട്ടുണ്ടെന്നും ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് പറയുന്നു.
തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടി.പി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്. എട്ട് വർഷമായി അദ്ദേഹം ഗാന്ധിഭവൻ അന്തേവാസിയാണ്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടിപി മാധവൻ അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് മറവി രോഗം ബാധിച്ചു. അദ്ദേഹത്തിന്റെ അവസാനകാലം വരെ ഗാന്ധിഭവൻ ശുശ്രൂഷ നൽകുമെന്നും ഗാന്ധിഭവൻ വൈസ് ചെയർമാൻ പറഞ്ഞു. ഗാന്ധിഭവനിലെ പ്രധാന ഓഫിസിനു മുകളിലുള്ള മുറിയാണ് ടി.പി. മാധവന് വേണ്ടി അധികൃതർ നൽകിയിരിക്കുന്നത്. ഈ മുറിയിൽ ടി.പി മാധവന് ലഭിച്ച അംഗീകാരങ്ങളും ഫലകങ്ങളും സൂക്ഷിച്ചിട്ടുണ്ട്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ലഭിച്ച രാമുകാര്യാട്ട് അവാർഡും പ്രേം നസീർ അവാർഡും എല്ലാം ഇതിൽ പെടുന്നു.














