ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ രാഷ്‌ട്രപതി ഭവനിലെത്തി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതി ഭവനിലെത്തിയ പ്രധാനമന്ത്രിയെ രാഷ്‌ട്രപതി സ്വീകരിച്ചു. ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ അഭിനന്ദിക്കുകയും ചെയ്തു.
ചാന്ദ്രയാൻ 3 ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരെയും രാഷ്‌ട്രപതി നേരത്തെ അഭിനന്ദിച്ചിരുന്നു. ‘ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം പുതിയ ഉയരങ്ങൾ കീഴടക്കുകയും മികവിന്റെ ഉയർന്ന സ്ഥാനം സ്വന്തമാക്കുകയും ചെയ്യുകയാണ്. നമുക്കെല്ലാവർക്കും ഇത് അഭിമാനകരമാണ്. ചാന്ദ്ര ദൗത്യം ഇന്ത്യയുടെ ഭാവി പദ്ധതികൾക്കുള്ള ചവിട്ടുപടിയാണ്. ബഹിരാകാശത്തും ഭൂമിയിലും നമ്മുടെ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും രാജ്യത്തിന് ബഹുമതികൾ കൊണ്ടുവരുകയാണ്’ എന്നായിരുന്നു രാഷ്‌ട്രപതിയുടെ വാക്കുകൾ.
40 ദിവസത്തെ ബഹിരാകാശ യാത്രയ്‌ക്ക് ശേഷം ചന്ദ്രയാൻ -3 ഓഗസ്റ്റ് 23 -നാണ് ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. ചന്ദ്രയാൻ ദൗത്യം രാജ്യത്തുടനീളം ആഘോഷമാക്കി. ലോകമെമ്പാടുമുള്ളവർ ഇന്ത്യയുടെ ചരിത്രനേട്ടത്തെ പ്രശംസിച്ചു. വിജയം കൈവരിച്ചത് മുതൽ ചന്ദ്രയാൻ-3 റോവറിന്റെ ഓരോ വിവരങ്ങളും ഐഎസ്ആർഒ പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്. റോവറിന്റെ ദൗത്യം പൂർത്തിയായെന്നും റോവറിനെ സ്ലീപ് മോഡിലേക്ക് സജ്ജമാക്കിയെന്നുമാണ് ഐഎസ്ആർഒ അവസാനമായി അറിയിച്ചത്. 14 ദിവസം നീണ്ടുനിൽക്കുന്ന ചാന്ദ്ര രാത്രിയ്‌ക്ക് ശേഷം റോവർ പ്രവർത്തിക്കുമോ എന്ന കാത്തിരിപ്പിലാണ് ഇസ്രോ.
Comments