തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുൻ മന്ത്രി ടിഎം തോമസ് ഐസക്ക്. സേവന മേഖലയെകുറിച്ച് ജനങ്ങൾക്ക് പരാതി കൂടിക്കൊണ്ടിരിക്കുകയാണെന്നും വൻകിട പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഐസക്ക് രംഗത്തുവന്നിരിക്കുന്നത്.
വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസികളുടെ പ്രവർത്തനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. പദ്ധതികൾ അനിശ്ചിതമായി നീണ്ടുപോകുന്നത് സർക്കാരിന്റെ പോരായ്മയാണ്. പോലീസ് കാലഹരണപ്പെട്ട ചട്ടങ്ങൾ മാറ്റുന്നില്ലെന്നും റെഗുലേറ്ററി വകുപ്പുകൾ പലപ്പോഴും ജനവിരുദ്ധമാകുന്നുവെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തുന്നു.
സന്നദ്ധപ്രവർത്തകരെ അപമാനിച്ച് സർക്കാർ പിരിച്ചുവിട്ടു. അതിനാൽ ചുരുക്കം പേർ മാത്രമേ പഴയതുപോലെ പ്രവർത്തനരംഗത്തു തിരിച്ചുവരാൻ തയ്യാറായുള്ളൂ. അധികാര വികേന്ദ്രീകരണം വീണ്ടും ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള പരിശ്രമവും വിജയിച്ചില്ലെന്നും തോമസ് ഐസക്ക് ലേഖനത്തിൽ പറയുന്നു. ഭരണ നിർവ്വഹണവുമായി ബന്ധപ്പെട്ട് നീണ്ടനിര പ്രശ്‌നങ്ങളുണ്ടെന്നും മുൻ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഐസക്ക് കുറ്റപ്പെടുത്തി.
സംസ്ഥാന ഭരണം പരാജയമാണെന്ന മുതിർന്ന നേതാവിന്റെ ഒളിയമ്പ് പാർട്ടിക്കുള്ളിൽ സർക്കാരിനെതിരെ ഉയരുന്ന പൊതുവികാരമായി വേണം കരുതാൻ. കേന്ദ്ര കമ്മിറ്റി അംഗം പാർട്ടി മുഖ വാരികയിൽ തന്നെ വിമർശന ലേഖനവുമായി പ്രത്യക്ഷപ്പെട്ടത് അതൃപ്തരുടെ നേതൃത്വത്തിനെതിരെയുള്ള പുതിയ ചുവടുവെപ്പാണെന്നാണ് കരുതപ്പെടുന്നത്. വരും ദിവസങ്ങളിൽ ലേഖനത്തിനെ ചൊല്ലിയും ഇതിലെ പരാമർശങ്ങൾ ഉയർത്തിക്കാട്ടിയും സിപിഎമ്മിൽ ചേരിപ്പോര് മുറുകുമെന്നുള്ളത് നിശ്ചയമാണ്.
Comments